ഉപ്പും മുളകും എന്ന സീരിയലിലൂടെ ലച്ചുവായി എത്തി പ്രേക്ഷക മനംകവർന്ന താരമാണ് ജൂഹി റുസ്തഗി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ജൂഹിയുടെ ജീവിതത്തിലെ മറ്റൊരു വലിയ നഷ്ടം സംഭവിച്ചത് മൂന്നുമാസം മുൻപാണ്. എല്ലാമെല്ലാമായ അമ്മയെയും വിധി തട്ടിയെടുക്കുകയായിരുന്നു. റോഡപകടത്തിലാണ് താരത്തിന്റെ അമ്മ മരിച്ചത്. ഇപ്പോൾ കൊച്ചിയിലെ ഫ്‌ലാറ്റിൽ ചേട്ടൻ ചിരാഗിനൊപ്പം താമസിക്കുകയാണ് ജൂഹി.

അച്ഛന്റെയും അമ്മയുടെയും വിയോഗത്തിൽ നിന്ന് താരം ഇപ്പോഴും കരകയറിയിട്ടില്ല. ആ ഓർമകളിൽ നിറകണ്ണുകളോടെ ഓർത്തെടുക്കുകയാണ് ജൂഹി. എന്നെ ഗുഡിയ എന്നും ഭയ്യയെ ചിണ്ടു എന്നുമാണ് പപ്പയും അമ്മയും വിളിച്ചിരിന്നത്. ആ വിളി ഒരിക്കൽ കൂടി കേൾക്കാനായെങ്കിലെന്ന് എപ്പോഴും മനസ്സു കൊതിക്കുന്നുണ്ടെന്ന് ജൂഹി പറയുന്നു. ഈ ഒറ്റപ്പെടലിന്റെ വേദന ഒരിക്കലും മാറില്ലെന്നും താരം പറയുന്നു,

ജൂഹിയുടെ വാക്കുകളിലേയ്ക്ക്;

എന്നെ ഗുഡിയ എന്നും ഭയ്യയെ ചിണ്ടു എന്നുമാണ് പപ്പയും അമ്മയും വിളിച്ചിരിന്നത്. ആ വിളി ഒരിക്കൽ കൂടി കേൾക്കാനായെങ്കിലെന്ന് എപ്പോഴും മനസ്സു കൊതിക്കുന്നുണ്ട്. ഈ ഒറ്റപ്പെടലിന്റെ വേദന ഒരിക്കലും മാറില്ല. പക്ഷേ, അമ്മ പറഞ്ഞിട്ടുണ്ട്, എന്തു സങ്കടം വന്നാലും തളർന്നിരിക്കരുത്. നമ്മുടെ വിഷമത്തിനു പരിഹാരം കാണാൻ നമുക്കേ പറ്റൂ.

പപ്പയില്ലാത്ത സങ്കടം അമ്മ അറിയിച്ചിട്ടില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസ്സും തുടങ്ങി എന്റെ ഷൂട്ടിങ് ഡേറ്റ്‌സ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടൂകാരെപ്പോലെയായിരുന്നു. ‘എടോ’ എന്നാണ് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുക. വഴക്കിടുമ്പോൾ ‘താൻ പോടോ, താൻ ആരാ എന്നെ ഭരിക്കാൻ’ എ ന്നൊക്കെ ചോദിച്ച് അമ്മ വരും. ഞാനും വിട്ടുകൊടുക്കില്ല.

അമ്മ എപ്പോഴും പറയുമായിരുന്നു, ‘ഒരിക്കലും ഡിപൻഡന്റ് ആകരുത്’ എന്ന്. ഇപ്പോൾ അതു മനസ്സിലാകുന്നുണ്ട്. അമ്മ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ കാരണം അമ്മയ്ക്കു വരാൻ പറ്റിയില്ല. എങ്കിലും അമ്മ ഇടയ്ക്കിടെ വിളിക്കും. വെള്ളം കുടിക്കണം, ഭക്ഷണം നന്നായി കഴിക്കണം, ഉറക്കം തൂങ്ങിയിരിക്കരുത് എന്നെല്ലാം ഓർമിപ്പിക്കും. ആ കോൾ ചുമ്മാ രസത്തിന് ഞാൻ റിക്കോർഡ് ചെയ്തിരുന്നു. ഇപ്പോൾ അമ്മയെ മിസ് ചെയ്യുമ്പോൾ ആ വോയ്‌സ് കേൾക്കും. ആ വാത്സല്യം അറിയും.

ഫ്‌ലാറ്റ് മുഴുവൻ അമ്മയുടെ ഓർമകളാണ്. ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ വെറുതേ ചിന്തിക്കും. ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിവച്ച് അമ്മ കാത്തിരിക്കുന്നുണ്ടെങ്കിലോ എ ന്ന്. വാതിൽ തുറക്കാൻ ബാഗിൽ നിന്നു താക്കോൽ എടുക്കുമ്പോഴാണ് അമ്മ ഇല്ല എന്ന യാഥാർഥ്യത്തിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിന് ചോറ്റാനിക്കര യിലെ വീട്ടിലേക്ക് അമ്മ ഭയ്യയ്‌ക്കൊപ്പം സ്‌കൂട്ടറിൽ പോയതാണ്. ഒരു ടാങ്കർ ലോറി വന്നിടിച്ചു. കുറച്ചു സമയം കഴിഞ്ഞു ഭയ്യയുടെ കോൾ, അറ്റൻഡ് ചെയ്തപ്പോൾ ‘നീ ആശുപത്രിയിലേക്കു വാ’ എന്നു പറഞ്ഞ് കരയുന്നു.

പപ്പ മരിച്ചതിനു ശേഷം ഭയ്യ കരഞ്ഞു കണ്ടിട്ടേയില്ല. എന്റെ ഉള്ളൊന്നു പിടഞ്ഞു. വീട്ടിൽ നിന്നു ടാറ്റ പറഞ്ഞ്, ഉമ്മ തന്നു പോയ അമ്മ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. രാജസ്ഥാനാണ് സ്വദേശമെങ്കിലും പപ്പയ്ക്ക് കേരളം വളരെയിഷ്ടമായിരുന്നു. അങ്ങനെയാണ് എറണാകുളത്ത് താമസമാക്കിയതും ബിസിനസ് തുടങ്ങിയതും. ഒരു മലയാളിയെ തന്നെ വിവാഹം കഴിക്കണമെന്നതും പപ്പയുടെ ആ ഗ്രഹമായിരുന്നു. അങ്ങനെയാണ് അമ്മ ഭാഗ്യലക്ഷ്മി പപ്പയുടെ കൈ പിടിച്ചത്.

രഘുവീർ ശരൺ റുസ്തഗി എന്നാണ് പപ്പയുടെ പേര്. റുസ്തഗി എന്നത് പപ്പയുടെ ജാതിപ്പേരാണ്. പപ്പയുടെ ബന്ധുക്കളെല്ലാം നോർത്തിലാണ്. അവിടേക്കുള്ള യാത്രകളൊക്കെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കറങ്ങിയിട്ടുണ്ട്. പപ്പയ്‌ക്കൊപ്പം അവസാനമായി പോയത് 15 ദിവസം നീണ്ട കേദാർനാഥ് ബദരിനാഥ് യാത്രയായിരുന്നു. ഒരു ദിവസം ഞങ്ങൾ മലയടിവാരത്തിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്നു.

അപ്പോൾ തൊട്ടുമുന്നിൽ റോഡ് ഇടിഞ്ഞുവീഴുന്നു. കൺമുന്നിലൂടെ മരണം വന്ന പോയ ആശ്വാസത്തിൽ പപ്പയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. യാത്ര കഴിഞ്ഞ് തിരികെയെത്തി ഒരു മാസത്തിനു ശേഷമാണ് പപ്പയുടെ മരണം, ഹാർട്ട് അറ്റാക്ക് ആയിരുന്നു. അന്നു ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നേയുള്ളൂ. യാത്രകളുടെയൊന്നും ഒരു ഫോട്ടോ പോലുമില്ലെങ്കിലും ആ ഓർമചിത്രങ്ങൾ മായാതെ മനസ്സിലുണ്ട്.

എന്നെ നൃത്തവും പാട്ടുമൊക്കെ പഠിപ്പിക്കണമെന്നത് പപ്പയുടെ നിർബന്ധമായിരുന്നു. പ്രാക്ടീസിനു പോകുമ്പോൾ ക്ലാസിൽ ഇരിക്കേണ്ടല്ലോ എന്നതായിരുന്നു എന്റെ സന്തോഷം. ഒൻപതു വർഷം ഡാൻസു പഠിച്ചെങ്കിലും അഭിനയമോ സ്‌കിറ്റോ ഒന്നും ഞാൻ പരീക്ഷിച്ചിട്ടേയില്ല.