ന്യൂസ് ഡെസ്ക് മലയാളം യുകെ

വീണ്ടും പണിമുടക്കിനൊരുങ്ങി ഡോക്ടർമാരും കൺസൾട്ടന്റുമാരും. സർക്കാരുമായി ശമ്പളവർദ്ധനവിനെ സംബന്ധിച്ചുള്ള തർക്കം രൂക്ഷമാകുന്നതിൻെറ പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തോട് ജൂനിയർ ഡോക്ടർമാർ അനുകൂലമായി വോട്ട് ചെയ്‌തതിന്‌ ശേഷം ഇതാദ്യമായാണ് ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും ഒരുമിച്ച് വോക്ക് ഔട്ട് നടത്തുക. ഡിസംബറിൽ എൻഎച്ച്എസിൽ പണിമുടക്ക് ആരംഭിച്ചത് മുതൽ മാറ്റിവച്ച ആശുപത്രി ആപോയിന്റ്മെന്റുകളുടെ എണ്ണം 885,000 ആയി. മാനസികാരോഗ്യം കമ്മ്യൂണിറ്റി ബുക്കിംഗ് എന്നിവ കൂടി ഉൾപ്പെടുത്തിയാൽ ഇത് 944,000-ൽ എത്തുന്നു.

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ബാലറ്റിൽ, 98% പേരും പണിമുടക്കിന് അനുകൂലമായാണ് വോട്ട് ചെയ്‌തത്‌. ഇതിനോടകം തന്നെ ഈ വർഷം ജൂനിയർ ഡോക്ടർമാർ അഞ്ച് വാക്കൗട്ടുകൾ നടത്തിയിട്ടുണ്ട്. ഈ മാസം സെപ്തംബർ 20 മുതൽ 22 വരെ വീണ്ടും പണിമുടക്കും. ഒക്‌ടോബർ 2 മുതൽ 4 വരെ പണിമുടക്കുമെന്നും യൂണിയൻ അറിയിച്ചു. ഈ പണിമുടക്കിൽ കൺസൾട്ടന്റുമാരും പങ്കുചേരും. 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഈ വർഷം സർക്കാർ ഡോക്ടർമാർക്ക് 6% ശമ്പളവർദ്ധനവ് നൽകിയിരുന്നു. ഇതുവഴി ജൂനിയർ ഡോക്ടർമാർക്കും £1,250 അധികമായി ലഭിക്കുന്നു. ഇവ സ്വതന്ത്ര ശമ്പള അവലോകന സമിതി ശുപാർശ ചെയ്‌തതാണെന്നും ഇത് അന്തിമ ഒത്തുതീർപ്പാണെന്നും മന്ത്രിമാർ അറിയിച്ചിരുന്നു.

ജൂനിയർ ഡോക്ടർമാർ അല്ലാതെ കൺസൾട്ടന്റുമാർ, നേഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, ഫിസിയോകൾ, റേഡിയോഗ്രാഫർമാർ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മറ്റുള്ള ആരോഗ്യ സംഘടനകൾ പണിമുടക്കുകൾ അവസാനിപ്പിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ പണിമുടക്കുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടും മന്ത്രിമാരും പറഞ്ഞു. കൺസൾട്ടൻറുകൾ ഇതുവരെ രണ്ട് വാക്കൗട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്.