ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷാവസാനം പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായി ബ്രിട്ടൻ 60ദശലക്ഷം ഡോസ് ഫൈസർ വാക്സിന് ഓർഡർ നൽകി. ശൈത്യകാലത്തിന് മുന്നോടിയായി കോവിഡ്-19 നെതിരെ ജനങ്ങൾക്ക് ഏറ്റവും ശക്തമായ സംരക്ഷണം നൽകാൻ വാക്സിനേഷന്റെ ഒരു ബൂസ്റ്റർ പ്രോഗ്രാം നടപ്പിലാക്കാൻ ഇതുപകരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത് . ബൂസ്റ്റർ ഡോസ് നൽകുന്നതിലൂടെ ജനിതകമാറ്റം വന്ന വൈറസുകളുടെ ആക്രമണത്തിൽനിന്ന് ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

യുദ്ധകാലടിസ്ഥാനത്തിൽ വാക്സിൻ വിതരണം നടത്തിയും ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ ബ്രിട്ടൻ കൈവരിച്ചത്‌ അഭൂതപൂർവമായ നേട്ടമാണ്. എന്നാൽ ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം ഒരു മൂന്നാം തരംഗത്തിൻെറ ആവിർഭാവം ഉണ്ടാക്കിയേക്കാം എന്ന ആശങ്ക ആരോഗ്യ വിദഗ്ധരുടെ ഇടയിലുണ്ട്. ഏകദേശം 47540984 ഡോസ് വാക്സിനാണ് ഇതുവരെ യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നല് കാനായി ഉപയോഗിച്ചത് . രാജ്യത്ത് 33959908 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകാനായി ;13581076 പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത് . ഇതിനർത്ഥം യുകെയിലെ 65 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭ്യമായിട്ടുണ്ട് എന്നാണ്. ഇത് രോഗവ്യാപനം കുറയുന്നതിൽ നിർണായക പങ്കാണ് വഹിച്ചത് . യുകെയിലെ 40 ദശലക്ഷം ജനങ്ങളും താമസിക്കുന്നത് കൊറോണ വൈറസിന്റെ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമായി.