ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ സമരം മൂലം മാറ്റിവച്ച അപോയിന്റ്മെന്റുകളുടെയും ചികിത്സകളുടെയും എണ്ണം പത്തുലക്ഷത്തിന് അടുത്തെത്തി. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ കൺസൾട്ടന്റുമാരുടെ 48 മണിക്കൂർ സമരത്തിൽ 45,000-ത്തിലധികം അപോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടു. ഡിസംബറിൽ എൻഎച്ച്എസിൽ പണിമുടക്ക് ആരംഭിച്ചതു മുതൽ മാറ്റിവച്ച ആശുപത്രി അപ്പോയിന്റ്മെന്റുകളുടെ ആകെ എണ്ണം 885,000 ആയി. മാനസികാരോഗ്യം, കമ്മ്യൂണിറ്റി ബുക്കിംഗ് എന്നിവ കൂടി ഉൾപ്പെടുത്തിയാൽ, അത് 944,000-ൽ എത്തുന്നു.

കൺസൾട്ടന്റുമാർ, ജൂനിയർ ഡോക്ടർമാർ, നേഴ്സുമാർ, ഫിസിയോകൾ, ആംബുലൻസ് ജീവനക്കാർ, റേഡിയോഗ്രാഫർമാർ എന്നിവർ വിവിധ ദിവസങ്ങളിൽ പണിമുടക്കി. സമരങ്ങൾ എൻഎച്ച്എസിലും രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ വലിയ വെല്ലുവിളി ഉയർത്തുന്നതായി എൻഎച്ച്എസ് ദേശീയ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സർ സ്റ്റീഫൻ പോവിസ് പറഞ്ഞു. സമരങ്ങൾ കാരണം ഉണ്ടായ ബാക്ക്‌ലോഗ് പരിഹരിക്കാൻ സ്റ്റാഫുകൾ അശ്രാന്തമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിൽ കൂടുതൽ സമരങ്ങൾ നടത്താൻ കൺസൾട്ടന്റുമാർ ആലോചിക്കുന്നുണ്ട്. 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഈ വർഷം സർക്കാർ ഡോക്ടർമാർക്ക് 6% ശമ്പളവർദ്ധനവ് നൽകിയിരുന്നു. ജൂനിയർ ഡോക്ടർമാർക്കും £1,250 അധികമായി ലഭിക്കുന്നു. ഇവ സ്വതന്ത്ര ശമ്പള അവലോകന സമിതി ശുപാർശ ചെയ്തതാണെന്നും ഇത് അന്തിമ ഒത്തുതീർപ്പാണെന്നും മന്ത്രിമാർ പറഞ്ഞു.