സ്വന്തം ലേഖകന്‍
ന്യൂദല്‍ഹി : ഇന്ത്യയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളെ വിമര്‍ശിച്ച് മാര്‍ക്കണ്ഡേയ കഠ്ജു . ദാരിദ്ര്യം , തൊഴിലില്ലായ്മ , പോഷകാഹാരക്കുറവ് തുടങ്ങിയ പ്രതിസന്ധികള്‍ തുടരുന്നിടത്തോളം കാലം ഇത്തരം ആഘോഷങ്ങള്‍ വെറും പരിഹാസം മാത്രമാണെന്നും കഠ്ജു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി .

 

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ

1. ഇന്ത്യയില്‍ ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ആഘോഷിക്കാന്‍ മാത്രം ഇവിടെ എന്താണുള്ളത് ?

2. ഇന്ത്യയില്‍ നിന്നും ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്‌തോ ?

3. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ജോലി ലഭിച്ചോ ?

4. പോഷകാഹാരക്കുറവുള്ള പകുതിയോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണം കിട്ടിയോ ?

5. നമ്മുടെ ജനതയ്ക്ക് ശരിയായ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ലഭിച്ചോ ?

6. നമ്മുടെ കര്‍ഷകര്‍ക്ക്  സമൃദ്ധി ലഭിച്ചോ ,  അവരുടെ ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍    കഴിഞ്ഞോ ?

7. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ വിവേചനങ്ങള്‍ അവസാനിച്ചോ ?ഇല്ലല്ലോ ?

8. അങ്ങനെവരുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യദിന , റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഗിമ്മിക്കുകളല്ലേ ?

9. ഇന്ത്യന്‍ ജനതയ്ക്കുനേരെയുള്ള കാപട്യവും ക്രൂരമായ പരിഹാസവുമല്ലേ ഇത് ?

നിങ്ങളില്‍ പലരും പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ എന്നെ നെഗറ്റീവ് എന്ന് വിളിക്കുമെന്ന് എനിക്കറിയാം . അതെ,,,,  ഞാന്‍ നെഗറ്റീവാണ് , കാരണം ദാരിദ്ര്യത്തിലും , തൊഴിലില്ലായ്മയിലും , പോഷകക്കുറവിലും , നല്ല വിദ്യാഭ്യാസത്തിന്റെയും  ആരോഗ്യപരിപാലനത്തിന്റെ അഭാവത്തിലും എനിക്കൊന്നും പോസിറ്റീവായി കാണാന്‍ കഴിയുന്നില്ല . നിങ്ങളുടെ വലിയ ബുദ്ധിയില്‍ ഇതെല്ലാം പോസിറ്റീവായി നിങ്ങള്‍ക്കു തോന്നിയേക്കാം . പക്ഷെ എന്റെ ചെറിയ ബുദ്ധിയില്‍ എനിക്കിതെല്ലാം നെഗറ്റീവായേ തോന്നുന്നുള്ളൂ.

എല്ലാ വ്യവസ്ഥിതിക്കുമുള്ള ഏക പരിശോധന ഇതു മാത്രമാണ് :

ആ വ്യവസ്ഥിതിക്ക്  കീഴിലുള്ള ജനതയുടെ ജീവിതനിലവാരം ഉയര്‍ന്നോ ?  ഇല്ലെങ്കില്‍ ഈ ആഘോഷങ്ങളെല്ലാം വെറും പരിഹാസം മാത്രമാണ്.