സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്ന സർക്കാർ വാദത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ജൂലൈ ഒൻപതിന് സിസിടിവികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അന്ന് പ്രകടിപ്പിച്ച സംശയങ്ങൾ ബലപ്പെടുന്നതായും രേഖ പങ്കുവച്ച് സുരേന്ദ്രൻ പറയുന്നു. എല്ലാം ഉമ്മൻചാണ്ടിയുടെ അവസാന കാലത്തെ തനിയാവർത്തനങ്ങൾ തന്നെയെന്നും അദ്ദേഹം പറയുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്നത് ഇതിനായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ വന്‍ തോതില്‍ അനധികൃത നിയമനം നടക്കുന്നുവെന്നും ഇതിനു പിന്നിലും ചീഫ് സെക്രട്ടറിയാണെന്നും ചെന്നിത്തല ആരോപിച്ചു. കിന്‍ഫ്ര വഴി മിന്‍റ് എന്ന സ്ഥാപനത്തിനാണ് കരാര്‍ ജീവനക്കാരനെ നിയമിക്കാനുള്ള ചുമതല. കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ചീഫ് സെക്രട്ടറിയാണെന്നും ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.