കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണമെന്ന് സിബിഐ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്ന് തെളിയിക്കാന്‍ കേസ് അന്വേഷിച്ച പോലീസിന് സാധിച്ചിരുന്നില്ല. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് മണിയുടെ ഭാര്യ നിമ്മി, സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

ഫോറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണ ആവശ്യം മണിയുടെ കുടുംബം ഉയര്‍ത്തിയത്. ആദ്യഘട്ടത്തില്‍ കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലും മറ്റും മരണകാരണം വിഷാംശം ഉള്ളില്‍ ചെന്നതിനാലാണ് എന്ന് വ്യക്തമായതോടെ അന്വേഷണ ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു. മണിയുടെ മരണത്തില്‍ ദുരൂഹത ഉള്ളതായി സിബിഐ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി കേസില്‍ ആരൊക്കെ കുടുങ്ങുമെന്നാണ് അറിയേണ്ടത്.