സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. കോടിയേരിക്കെതിരെ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തതായി മുംബൈയിലെ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരി വിതരണവുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി ഇടപാടില്‍ കോടിയേരിക്ക് പങ്കുണ്ട് എന്നാണ് മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത് എന്ന് ഷിബു ബേബി ജോണ്‍ പറയുന്നു.

‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’. ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!

ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ഷിബു ബേബി ജോണ്‍ ചോദിക്കുന്നു. കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നും ഷിബു ബേബി ജോണ്‍ പറയുന്നു. മാണി സി കാപ്പൻ നൽകിയ മൊഴിയുടെ പകർപ്പും ദിനേഷ് മേനോൻ സിബിഐയ്ക്ക് അയച്ച കത്തിൻ്റെ പകർപ്പും ഷിബു ബേബി ജോൺ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രചരിക്കുന്നത് വ്യാജരേഖ; ആരോപണം നിഷേധിച്ച് മാണി സി. കാപ്പൻ    http://malayalamuk.com/mani-c-kappan-re…john-allegations/