ലിംഗായത്ത്(45) സന്യാസി മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കഞ്ചുഗല്‍ ബന്ദേ മഠത്തില്‍ ലിംഗായത്ത് വിഭാഗത്തിലെ ബസവലിംഗ സ്വാമിയെയാണ് തിങ്കളാഴ്ച മുറിയുടെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും സംശയാസ്പദമായ ചില കോള്‍ റെക്കോഡുകള്‍ പൊലീസിന് ലഭിച്ചു. ബ്ലാക്ക്‌മെയില്‍ സന്ദേശങ്ങളായിരുന്നു ഇവ. ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ് ബ്ലാക്ക്‌മെയില്‍ ചെയ്തതെന്നാണ് എഎന്‍ഐ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുറിയില്‍ നിന്നു കണ്ടെത്തിയ രണ്ട് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ ചിലര്‍ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തി സ്ഥാനത്തു നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതായും ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ആത്മഹത്യാപ്രരണയ്ക്ക് കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 25 വര്‍ഷത്തോളം ബസവലിംഗ സ്വാമിയായിരുന്നു മഠം മോധാവി. 1997ലാണ് അദ്ദേഹം മഠാധിപതിയാകുന്നത്. അടുത്തിടെ അദ്ദേഹം അതിന്റെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചിരുന്നു.

പതിവായി പുലര്‍ച്ചെ നാല് മണിക്ക് പൂജാമുറി തുറക്കാറുള്ള സന്യാസി തിങ്കളാഴ്ച രാവിലെ ആറുമണിയായിട്ടും തുറക്കാതെ ഇരുന്നതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ചെന്ന് കതകില്‍ മുട്ടിയത്. എന്നാല്‍ കതക് തുറക്കുകയോ ഫോണ്‍ എടുക്കുകയോ അദ്ദേഹം ചെയ്തില്ല. പിന്നാലെ ജീവനക്കാര്‍ മുറിയുടെ പിന്നില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ അവര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന നടത്തിയ പരിശോധനയില്‍ ബ്ലാക്ക്‌മെയില്‍ ചെയ്തവരുടെ പേര് പരാമര്‍ശിക്കുന്ന കുറിപ്പ് കിട്ടിയെങ്കിലും ഈ വിവരം പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടവും മറ്റ് അന്ത്യകര്‍മ്മങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.