സൂപ്പര്‍ ഹിറ്റായ ‘കമ്മട്ടിപ്പാടത്തിന്’ രണ്ടാം ഭാഗം ഒരുക്കാന്‍ ശ്രമിക്കുന്ന നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന് തിരിച്ചടി.

മമ്മുട്ടിയെ അവഹേളിച്ച കസബ ‘വിവാദത്തില്‍’ പേര് പറയാന്‍ നടി പാര്‍വതിയോട് സമ്മര്‍ദ്ദം ചെലുത്തിയ ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കേണ്ടന്ന് ദുല്‍ഖര്‍ സല്‍മാന്‍ തീരുമാനിച്ചതാണ് ഗീതുവിന് തിരിച്ചടിയായത്.ഇതേ തുടര്‍ന്ന് യുവനടന്‍ ഷെയ്ന്‍ നിഗമിനെയാണ് ഇപ്പോള്‍ നായകനായി നിശ്ചയിച്ചിരിക്കുന്നത്.

ഗീതു മോഹന്‍ദാസ് തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.പുതിയ കൊച്ചിയും അവിടുത്തെ ജീവിതവുമാണ് കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ പറയുന്നത്.ആദ്യ സിനിമയിലെ നായകനില്ലാതെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് അപൂര്‍വ്വമാണ്. പ്രത്യേകിച്ച് ഒരു വര്‍ഷം മാത്രം പഴക്കമുള്ള ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആകുമ്പോള്‍.

ദുല്‍ഖറില്ലാതെ കമ്മട്ടിപ്പാടം 2 ഇറങ്ങിയാല്‍ അത് പ്രേക്ഷകരുടെ പ്രതികരണത്തെ എങ്ങനെ ബാധിക്കുമെന്നതും അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.അന്താരാഷ്ട്ര ചലച്ചിത്രോസവ വേദിയില്‍ കസബ സിനിമയിലെ നായകനെ സ്ത്രീവിരുദ്ധനാക്കി ചിത്രീകരിച്ച് പാര്‍വതി നടത്തിയ അഭിപ്രായപ്രകടനം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സിനിമയുടെ പേര് പറയാന്‍ തുടക്കത്തില്‍ തയ്യാറല്ലായിരുന്ന പാര്‍വതിയെ നിര്‍ബന്ധിച്ച് പേര് പറയിപ്പിച്ചത് ഗീതു മോഹന്‍ദാസായിരുന്നു.തുടര്‍ന്ന് കസബയിലെ നായകനായ മമ്മുട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയ ആരാധകര്‍ വലിയ പ്രതിഷേധ പരമ്പരയാണ് പാര്‍വതിക്കും ഗീതു മോഹന്‍ദാസിനും നേരെ സോഷ്യല്‍ മീഡിയയിലും മറ്റും അഴിച്ചുവിട്ടിരുന്നത്.

മമ്മുട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനുള്ള നീക്കം വകവെച്ച് കൊടുക്കില്ലന്നായിരുന്നു ആരാധക പ്രതികരണം.സിനിമാരംഗത്ത് നിന്ന് പോലും പാര്‍വതിക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു.

മനോരമ ചാനലിലെ ന്യൂസ് മേക്കര്‍ പരിഗണനാ പട്ടികയിലുള്ള പാര്‍വതി പുരസ്‌ക്കാരം ലക്ഷ്യമിട്ടാണ് വില കുറഞ്ഞ പബ്ലിസിറ്റിക്ക് ശ്രമിച്ചതെന്നാണ് കസബയുടെ നിര്‍മ്മാതാവ് ആരോപിച്ചിരുന്നത്.സിനിമയെ സിനിമയായി കാണാന്‍ സിനിമാ നടിയായ പാര്‍വതിക്ക് കഴിഞ്ഞില്ലങ്കില്‍ അവര്‍ അഭിനയം നിര്‍ത്തി പോകുന്നതാണ് നല്ലത് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

ഈ വിവാദം കെട്ടടങ്ങും മുന്‍പാണ് ഇപ്പോള്‍ ഗീതു മോഹന്‍ദാസിനും ഭര്‍ത്താവ് രാജീവ് രവിക്കും ‘കമ്മട്ടിപ്പാടം’ വഴി അപ്രതീക്ഷിത തിരിച്ചടി കിട്ടിയിരിക്കുന്നത്.പാര്‍വതിയും ഗീതു മോഹന്‍ദാസും അംഗങ്ങളായ വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയില്‍പ്പെട്ടവരുമായി സഹകരിക്കേണ്ടന്ന വികാരം ഭൂരിപക്ഷ താരങ്ങള്‍ക്കിടയിലും ഇതിനകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.