നടി കാവ്യ മാധവന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേയ്ക്കു മാറ്റി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതു സംബന്ധിച്ച് ഹൈക്കോടതി പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതു ലഭിച്ച ശേഷമാകും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക.

ദിലീപിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ രാമന്‍പിള്ള തന്നെയാകും കാവ്യയ്ക്കായും ഹാജരാകുക. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ദിലീപിന്റെ ഭാര്യയായതിനാല്‍ തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കാവ്യ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

തന്റെ ഭര്‍ത്താവിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയ അന്വേഷണ സംഘത്തിനു തെളിവുകള്‍ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാല്‍ ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവമുമായി അടുപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കാവ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വ്യാജമായി തെളിവുണ്ടാക്കാനാണ് പോലീസിന്റെ ശ്രമമെന്നും ഇതിനായി മാഡം എന്ന കൃത്രിമ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നുവെന്നും കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.