നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ കൂട്ട് നിന്നത് കാവ്യ മാധവനും കൂടിയെന്ന് റിപ്പോര്‍ട്ട്. ദിലീപ് ഗൂഢാലോചന നടത്തിയ സംഭവത്തില്‍ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഗൂഢാലോചന നടത്തുമ്പോള്‍ കാവ്യ മാധവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വരും ദിവസങ്ങളില്‍ ഓരോരുത്തരില്‍ നിന്നായി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ ദിലീപുമായി അടുപ്പമുള്ള കൂടുതല്‍ പേരെയും ചോദ്യം ചെയ്യും.

ഇതിന് പുറമേ കൂറുമാറിയ സാക്ഷികളുടെ സ്വത്തുവിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിചാരണ വേളയില്‍ ആരുടെയെങ്കിലും സമ്പത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവര്‍ മൂന്ന് പേരും ഒരേ ദിവസം മൊബൈല്‍ ഫോണ്‍ മാറ്റിയതായാണ് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ബുധനാഴ്ച ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപ് ഫോണുകള്‍ കൈമാറിയിട്ടില്ല.