സഹപ്രവര്‍ത്തകയായ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റേയും, സുഹൃത്ത് നാദിര്‍ഷയുടേയും പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ്.

കാവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയ്ക്ക് മറുപടിയായി നല്‍കുന്ന റിപ്പോര്‍ട്ടിലാണ് കാവ്യയുടേയും നാദിര്‍ഷയുടേയും പങ്ക് അന്വേഷിക്കുന്നുണ്ടെന്ന കാര്യം ഇതാദ്യമായി പോലീസ് സ്ഥിരീകരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും പലരേയും ഇപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റെ ഇതുവരെയുള്ള നടപടികളില്‍ ദുരൂഹതയുണ്ടെന്നും ഏതു നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും കാണിച്ചാണ് കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാഡം എന്നൊരു സാങ്കല്‍പിക കഥാപാത്രത്തെ സൃഷ്ടിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ കാവ്യമാധവന്‍ പറയുന്നത്. അതേസമയം കാവ്യയ്‌ക്കോ നാദിര്‍ഷയ്‌ക്കോ ക്ലീന്‍ചിറ്റ് നല്‍കാന്‍ സമയമായിട്ടില്ലെന്ന നിലപാടിലാണ് പോലീസ്.