ന്യൂസ് ഡെസ്ക് മലയാളം യുകെ

ഭക്ഷണത്തിൽ മനുഷ്യ വിസർജ്യം കലർന്ന സംഭവത്തിൽ ഭക്ഷണം കഴിച്ച 150 ഓളം പേർക്ക് കട ഉടമകൾ 28,000 പൗണ്ട് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. നോട്ടിംഗ്ഹാമിലെ ഖൈബർ പാസ് ടേക്ക്എവേയിലെ മുഹമ്മദ് അബ്ദുൾ ബാസിത്, അംജദ് ഭാട്ടി എന്നിവരുടെ കടയിൽ നിന്നുള്ള ഭക്ഷണത്തിലാണ് ഇ.കൊളൈ ബാക്റ്റീരിയകളെ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് 142 ഓളം പേർ ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ടി വന്നിരുന്നു. ഇതിൽ 13 വയസ്സുള്ള പെൺകുട്ടി തീവ്രപരിചരണവിഭാഗത്തിലായിരുന്നു. മറ്റുപലരും ദിവസങ്ങളോളം ചികിത്സയിലായിരുന്നു.

മനുഷ്യ വിസർജ്യം കലർന്ന ഭക്ഷണം കഴിച്ചതാണ് റിപ്പോർട്ട് ചെയ്‍ത രോഗങ്ങൾക്ക് കാരണമെന്ന് ഭക്ഷ്യ ശുചിത്വ ഇൻസ്പെക്ടർ പറഞ്ഞു. ഭക്ഷ്യ സുരക്ഷയ്ക്കും ശുചിത്വത്തിനുമുള്ള യൂറോപ്യൻ വ്യവസ്ഥകൾ പാലിക്കുന്നതിൽ 48 കാരനായ ബാസിത്തും 45 കാരനായ ഭാട്ടിയും പരാജയപ്പെട്ടെന്ന് സമ്മതിച്ചിരുന്നു. നോട്ടിംഗ്ഹാം ക്രൗൺ കോടതി ഇവർക്ക് നാലുമാസം ജയിൽ ശിക്ഷയും പന്ത്രണ്ട് മാസത്തെ സസ്പെൻഷനും വിധിച്ചു. 25,000 പൗണ്ട് പിഴയും ഇവർ കോടതിയിൽ അടയ് ക്കേണ്ടതുണ്ട് . സംഭവത്തിൽ ഇരയായ ഓരോരുത്തർക്കും 200 പൗണ്ട് നഷ്ടപരിഹാരം ലഭിക്കും. ഭക്ഷ്യസുരക്ഷാ, ആരോഗ്യ ചട്ടങ്ങളുടെ ലംഘനം മൂലമാണ് ഇത്തരത്തിൽ ഗുരുതരമായ ഒരു സംഭവം നടന്നതെന്ന് ജഡ്‌ജി ജെറമി ലിയ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂൺ 18നും ജൂൺ 26 നും ഇടയിൽ ഖൈബർ പാസിൽ ഭക്ഷണം കഴിക്കാൻ എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. ഇവരിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടിയില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിച്ചേക്കുമായിരുന്നു. ടേക്ക്എവേയ് ഭക്ഷണം കഴിച്ചവരിൽ ഗുരുതരമായ അസുഖം ഉണ്ടാക്കുന്നത്ര അളവിൽ ഭക്ഷണം മലിനപ്പെട്ടിരുന്നുവെന്ന് മിസ്റ്റർ ലിയ ചൂണ്ടിക്കാട്ടി.