ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ജെറമി കോർബ് ഇടം പിടിക്കുന്നതിന് സാധ്യതയില്ലെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ വ്യക്തമാക്കി. ലേബർ പാർട്ടിയുടെ പ്രതിപക്ഷ നേതാവായിരുന്ന ജെറമി കോർബിന് പാർട്ടിയിലെ യഹൂദ വിരുദ്ധതയെ കുറിച്ചുള്ള വിവാദങ്ങളെ തുടർന്ന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

ബിബിസിയുടെ ടുഡേ പ്രോഗ്രാമിൽ സംസാരിച്ചപ്പോഴാണ് അടുത്ത തിരഞ്ഞെടുപ്പിൽ ലേബർ എംപിയായി ജെറമി കോർബ് നിൽക്കേണ്ട സാഹചര്യമില്ലെന്ന് കെയർ സ്റ്റാമർ വ്യക്തമാക്കിയത്. 1983 മുതൽ ഇസ്ലിംഗ്ടൺ നോർത്തിനെ പ്രതിനിധീകരിച്ചു വന്നിരുന്ന കോർബിൻറെ രാഷ്ട്രീയഭാവി എന്തായിരിക്കും എന്ന ചർച്ചകൾക്ക് ഇതോട് ചൂടുപിടിച്ചു കഴിഞ്ഞു. ഒരുപക്ഷേ അദ്ദേഹം സ്വതന്ത്രനായി നിൽക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

നിലവിൽ ലേബർ പാർട്ടിയുടെ നേതൃത്വത്തിലും അണികളുടെ ഇടയിലും ജെറമി കോർബിനെ പിന്തുണയ്ക്കുന്ന നല്ലൊരു വിഭാഗം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒപ്പം തന്നെ ഘടക കക്ഷികളുടെ സമീപനവും പ്രധാനമാണ്. ജെറമി കോർബ് തൻെറ സ്ഥാനാർത്ഥിത്വവുമായി മുന്നോട്ടു പോകുകയാണെങ്കിൽ അത് പ്രതിപക്ഷ നിരയ്ക്ക് കടുത്ത വിള്ളലിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

റിഷി സുനക് പ്രധാന മന്ത്രിസ്ഥാനം ഏറ്റെടുത്തതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം നേടിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നെങ്കിലും 2019ലെ 664 വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാൾ വളരെ ഉയർന്ന ഭൂരിപക്ഷമാണ് പാർട്ടി സ്‌ഥാനാർഥിയ്ക്ക് ലഭിച്ചത് . ഉപതിരഞ്ഞെടുപ്പിലെ വിജയം ടോറി ഗവൺമെന്റിൽ നിന്ന് ലേബർ പാർട്ടിയിലേക്കുള്ള പൊതുവേയുള്ള ചായ്‌വിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.