മാധ്യമങ്ങളുടെ മുന്നിൽ വച്ച് തട്ടിപ്പുകേസ് പ്രതിക്കുനേരെ പോലീസുകാരുടെ മൂന്നാം മുറ. ആള്‍മാറാട്ടത്തട്ടിപ്പു നടത്തിയ കേസില്‍ അറസ്‌റ്റിലായ യുവാവിനെയാണ് മാധ്യമപ്രവര്‍ത്തകരുടെ മുൻപിൽ വച്ച് സി.ഐ മർദിച്ചത്. അടിമാലി ജനമൈത്രി പോലീസ്‌ സ്‌റ്റേഷനിലാണ് സംഭവം. എറണാകുളം മുനമ്പം സ്വദേശി ഡിറ്റോമോനെയാണു പത്രസമ്മേളനത്തിനിടെ പോലീസ്‌ മര്‍ദിച്ചത്‌.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സി.ഐ. ഓഫീസില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്‌. എസ്‌.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച മംഗലാപുരത്തുനിന്നാണു ഡിറ്റോയെ പിടികൂടിയത്‌. എക്‌സൈസ്‌ ഉദ്യോഗസ്‌ഥന്‍, വിമുക്‌തഭടന്‍, പ്രവാസി തുടങ്ങിയ വേഷങ്ങളില്‍ തട്ടിപ്പു നടത്തിയ പ്രതി നാളുകളായി പോലീസിനെ വട്ടംചുറ്റിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിനിടെ ഇയാള്‍ അരക്കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി. തുടർന്ന് പ്രതിയുടെ വിവരങ്ങള്‍ കൈമാറാനായി രാവിലെ 10.30-നു പോലീസ്‌ സ്‌റ്റേഷനില്‍ സി.ഐ: പി.കെ. സാബു പത്രസമ്മേളനം വിളിപ്പിച്ചു .

അതെ സമയം പ്രതിയുടെ സാന്നിധ്യത്തില്‍ എസ്‌.ഐ. കുറ്റകൃത്യം സി.ഐയോടു വിവരിച്ചു. എന്നാൽ കുറ്റകൃത്യങ്ങൾ കേട്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരോടു ക്യാമറ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട സി.ഐ, പ്രതിയുടെ മുതുകില്‍ മുട്ടുകാല്‍കൊണ്ടു മര്‍ദിച്ചു. പ്രതി നിലവിളിച്ചിട്ടും മര്‍ദനം തുടര്‍ന്നു. പിടികൂടിയപ്പോള്‍ മുതല്‍ പോലീസ്‌ വാഹനത്തിലിട്ടും അല്ലാതെയും മര്‍ദിച്ചതല്ലേയെന്നു പ്രതി പോലീസുകാരോട് ചോദിക്കുന്നുണ്ടായിരുന്നു. ശേഷംഡിറ്റോമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.