സിഐ അലെവി വിചാരിച്ചില്ല സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ തനിക്ക് ഇത്തരത്തിലൊരു പണി തരുമെന്ന്. മലപ്പുറം സിഐയുടെ ആക്ഷന്‍ ഹീറോ ബിജുവിലെ അതേ സംഭവം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തു. പൂവാല ശല്യത്തിന് പിടികൂടിയ പ്രതികളെ സ്‌റ്റേഷനില്‍ നിര്‍ത്തി മലപ്പുറം സിഐ അലെവി പാട്ടു പാടിക്കുന്നതായി പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഇത് സസ്‌പെന്‍ഷന്‍ കിട്ടിയ മറ്റൊരു പോലീസുകാരന്റെ പ്രതികാരമായിരുന്നു. ഒരു വര്‍ഷം മുന്‍പുള്ള വീഡിയോ അടിസ്ഥാന രഹിതമായ ആരോപണത്തോടെ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വിമര്‍ശനങ്ങളോടെ ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുകയും അലെവിക്കെതിരെ വകുപ്പു തല അന്വേഷണം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെയാണ് സത്യം പുറത്തു വരികയും സിഐ അലെവി നിരപരാധിയാണെന്ന് തെളിയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം താനൂര്‍ പിവി എസ് തീയറ്ററില്‍ മദ്യപിച്ച് പാട്ട് പാടി ബഹളം വെച്ച യുവാക്കള്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ താനൂര്‍ സിഐ അലെവിയും സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച ഇവരോട് തീയറ്ററില്‍ പാടിയ പാട്ട് വേണമെങ്കില്‍ നിങ്ങള്‍ ഇവിടെ പാടി ആവേശം തീര്‍ത്തോ, പക്ഷേ മദ്യപിച്ച് തീയറ്ററില്‍ ബഹളം ഉണ്ടാക്കാനും സ്ത്രീകളെ ഉപദ്രവിക്കാനും സമ്മതിക്കില്ലെന്ന് സിഐ താക്കീത് നല്‍കി. ഇതോടെ മദ്യലഹരിയില്‍ യുവാക്കള്‍ അല്‍പ്പ സമയം പാടി നിര്‍ത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് പ്രതികളെ പാട്ടുപാടിപ്പിച്ചെന്നാണ് ആരോപണം. എന്നാല്‍ അത് തെറ്റാണെന്ന് സിഐ പറഞ്ഞു. സത്യം മനസ്സിലാക്കാതെയാണ് സോഷ്യല്‍ മീഡിയയും മുന്‍ നിര മാധ്യമങ്ങളും സിഐയെ വിമര്‍ശിച്ച് പ്രചരിപ്പിച്ചത്. ചില കേന്ദ്രങ്ങള്‍ക്ക് തെറ്റായ വാര്‍ത്തയും ചിത്രങ്ങളും ചോര്‍ത്തികൊടുത്ത ഒരു പോലീസുകാരനെ അടുത്തിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ തന്നെയാണ് തെറ്റായ ആരോപണത്തോടെ വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.