വിവാദങ്ങൾ സൃഷ്ട്ടിച്ച ‘ദ് കേരള സ്റ്റോറി’ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. സിനിമയിൽ ഒരു മതത്തേയും അവഹേളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും സിനിമയിൽ ഇല്ല. ഭീകരതയ്ക്കെതിരെ മാത്രമാണ് പരാമർശം. ചിത്രത്തിൻെറ ട്രെയ്‌ലർ റിലീസ് ചെയ്‌തതിന്‌ പിന്നാലെയാണ് സംവിധായകൻ മാധ്യമങ്ങളോട് സംസാരിച്ചത്. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല എന്നും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെൻ പറഞ്ഞു.

ചിത്രത്തതിൽ ലൗ ജിഹാദ് എന്ന പരാമർശമില്ലെന്നും രണയം നടിച്ച് പെൺകുട്ടികളെ ചതിയിൽ പെടുത്തുന്നത് മാത്രമാണ് പരാമർശിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. മതപരിവർത്തനത്തിലൂടെ രാജ്യംവിട്ട 32,000 പെൺകുട്ടികളുടെ കണക്കിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കായി താൻ 7 വർഷം ഗവേഷണം നടത്തി. സെൻസർ ബോർഡ് 2 മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.