കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച കേരളം കീഴാറ്റൂരിലേക്ക് ബഹുജനമാര്‍ച്ചിന് വന്‍ ജനപങ്കാളിത്തം. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നു. ഉച്ചക്ക് രണ്ടരയോടെ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കീഴാറ്റൂര്‍ വയലില്‍ എത്തി. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, പി.സി.ജോര്‍ജ്, ബിജെപി രാജ്യസഭാ എംപി സുരേഷ് ഗോപി തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

സര്‍ക്കാരാണ് യഥാര്‍ത്ഥ വികസനവിരോധിയെന്ന് സമരത്തില്‍ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തുകൊണ്ട് വി.എം.സുധീരന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ജന്മി മാടമ്പി മുതലാളിത്ത സമൂഹം പ്രയോഗിച്ച അതേ തന്ത്രങ്ങളാണ് വയല്‍ക്കിളികള്‍ക്കെതിരെ സിപിഎം പ്രയോഗിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

എല്ലാം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ വെച്ചുകെട്ടാന്‍ നോക്കേണ്ടെന്നായിരുന്നു പൊതുസമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രമ്യമായ പരിഹാരത്തിന് പിണറായി വിജയന്‍ തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.