വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് യുന്‍ എവിടെയാണ് എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നു. കിം ജോങ് യുന്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരദേശത്തെ ഒരു നഗരത്തിലുണ്ടെന്ന സൂചനയാണ് ഒടുവില്‍ പുറത്തുവരുന്നത്. എന്നാല്‍ അദ്ദേഹം അവിടെ ചികില്‍സയിലാണോ എന്ന കാര്യം വ്യക്തമല്ല.

വടക്കന്‍ കൊറിയയിലെ വുസാന്‍ എന്ന നഗരത്തിലെ ‘ലീഡര്‍ഷിപ്പ് സ്റ്റേഷനി’ല്‍ യുന്നിന്റെതെന്ന് തോന്നിക്കുന്ന ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 38 നോര്‍ത്ത് എന്ന വടക്കന്‍ കൊറിയന്‍ നിരീക്ഷണ ഗ്രൂപ്പാണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. സാറ്റലൈറ്റ് ദൃശ്യങ്ങളുപയോഗിച്ചാണ് ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. വടക്കന്‍ കൊറിയന്‍ ഭരണാധികാരിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും മാത്രം ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ് ഈ സ്‌റ്റേഷന്‍. വുസാന്‍ എന്ന സ്ഥലത്താണ് ട്രെയിന്‍ കണ്ടെത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചോ മറ്റോ ഉള്ള ഒരു സൂചനയും ലഭിച്ചിട്ടില്ല.

ട്രെയിന്‍ കണ്ടെത്തിയെന്നത് കൊണ്ട് കിം എവിടെയാണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് 38 നോര്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള സൂചനകളും ഇത് നല്‍കുന്നില്ല. എന്നാല്‍ അദ്ദേഹം ഈ പ്രദേശത്ത് എവിടെയങ്കിലും കഴിയുന്നുണ്ടാകാമെന്ന് ഊഹിക്കാന്‍ മാത്രമെ കഴിയുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയില്‍നിന്നുള്ള ഡോക്ടര്‍മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും ഉള്‍പ്പെട്ട സംഘം വടക്കന്‍ കൊറിയയിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. . ഇതേക്കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് തെക്കന്‍ കൊറിയയിലെ ചില മാധ്യമങ്ങള്‍ വടക്കന്‍ കൊറിയന്‍ നേതാവ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചില പാശ്ചാത്യ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ വടക്കന്‍ കൊറിയ തയ്യാറായിരുന്നില്ല. അവരുടെ ദേശീയ ചാനലില്‍ കിം ജോങ് യുന്‍ പങ്കെടുത്ത പരിപാടികളുടെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുകയാണ് ചെയ്തത്.

വടക്കന്‍ കൊറിയയുമായി ബന്ധമുള്ള ചൈനയും ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല.ഈ മാസം 12-ാം തീയതി കിം ശസ്ത്രക്രിയക്ക് വിധേയനായി എന്നായിരുന്നു തെക്കന്‍ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്നാണ് അദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തെക്കന്‍ കൊറിയിലെ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് അവിടുത്ത സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. വടക്കന്‍ കൊറിയയില്‍ അസാധാരണമായ എന്തെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു തെക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥരും അമേരിക്കയും പ്രതികരിച്ചത്.

കിം ജോങ് യുന്നിന്റെ ആരോഗ്യവസ്ഥ മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാവാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ചില ആരോഗ്യ പ്രശ്നങ്ങള്‍ കിമ്മിനുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്ത റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ലോകത്ത് ഏറ്റവും ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യങ്ങളിലൊന്നാണ് വടക്കന്‍ കൊറിയ. അവരുടെ നേതാക്കളുടെ ആരോഗ്യത്തെ പോലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായാണ് അവിടുത്ത സര്‍ക്കാര്‍ കാണുന്നത്. ഏറ്റവും ശക്തമായ മാധ്യമ നിയന്ത്രണമുളള രാജ്യം കൂടിയാണ് വടക്കന്‍ കൊറിയ.