ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രൗഢഗംഭീരമായ ചടങ്ങിൽ ബ്രിട്ടനെ സാക്ഷിയാക്കി കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്. വെസ്റ്റ്മിൻസറ്റർ ആബെയിൽ നടന്ന ചടങ്ങിൽ കാന്‍റർബറി ആർച്ച് ബിഷപ്പാണ് ചാൾസ് മൂന്നാമനെ കിരീടം ധരിപ്പിച്ചത്. അമ്മ എലിബസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ചാൾസ് മൂന്നാമൻ ബ്രിട്ടന്‍റെ പുതിയ രാജാവായി സ്ഥാനമേറ്റത്.

സ്ഥാനമേറ്റതിനു ശേഷം അനന്തരാവകാശിയും മകനുമായ വില്യം രാജാവിന് കൂറു പ്രഖ്യാപിച്ചു. ഏതാണ്ട് ആയിരം വർഷത്തോളം പഴക്കമുള്ള ചടങ്ങുകളാണ് രണ്ടു മണിക്കൂർ നീണ്ട കിരീടധാരണച്ചടങ്ങിൽ അരങ്ങേറിയത്. ചാൾസിന്‍റെ പത്നി കാമിലയെ രാജ്ഞിയായും വാഴിച്ചു. 1911ജൂണിൽ മേരി രാജ്ഞി കിരീടധാരണത്തിനായി നിർമ്മിച്ച മൂന്നു വലിയ രത്നങ്ങൾ പതിച്ച കിരീടമാണ് കാമില അണിഞ്ഞത്. ഇതാദ്യമായാണ് രാജാവിന്‍റെയും രാജ്ഞിയുടെയും സ്ഥാനാരോഹണം ഒരേ ദിവസം നടക്കുന്നത്.

ഇന്ത്യയിൽ നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ‌് ധൻകർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് തുടങ്ങിയ പ്രമുഖർ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്തു.

കിരീടധാരണത്തിനു ശേഷം രാജാവും രാജ്ഞിയും കൊട്ടാരത്തിലേക്കു മടങ്ങി. ആയിരക്കണക്കിനു പേരാണ് രാജാവിനെയും രാജ്ഞിയെയും ഒരു നോക്കു കാണാനായി ലണ്ടൻ തെരുവിൽ തടിച്ചു കൂടിയിരുന്നത്. അതേ സമയം രാജഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങളും തെരുവിൽ അരങ്ങേറി.