സിപിഎമ്മിനെ കൂട്ടുപിടിച്ച് കെ എം മാണി ഉമ്മന്‍ ചാണ്ടിയെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് പിസി ജോര്‍ജ്. മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ലഭിച്ചതുകൊണ്ടാണ് അട്ടിമറിക്ക് ശ്രമിച്ചതെന്നും താന്‍ ഇടനിലക്കാരനായെന്നും ജോര്‍ജ് വെളിപ്പെടുത്തി.
എന്നാല്‍, അവസാന നിമിഷം മാണി പിന്മാറുകയായിരുന്നു. ജോസ് കെ മാണിയാണ് മാണിയെ പിന്തിരിപ്പിച്ചത്. കേന്ദ്രമന്ത്രിസ്ഥാനം രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതിനാലാണ് ജോസ് കെ മാണി ഇതിന് തയ്യാറാകാതിരുന്നതെന്നും ജോര്‍ജ് പറയുന്നു.
അന്നു നടത്തിയ ചര്‍ച്ച ഫലം കണ്ടില്ലെങ്കിലും ഇപ്പോഴും ഇടതുപക്ഷം ചര്‍ച്ച നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇ.പി ജയരാജനും മാണി ഗ്രൂപ്പിലെ ഒരു എം.എല്‍.എയും നിയമസഭാ ലൈബ്രറിയില്‍ രഹസ്യ ചര്‍ച്ച നടത്തുന്നത് താന്‍ കണ്ടു. എന്താണെന്ന് ജയരാജനോട് ചോദിച്ചപ്പോള്‍ ‘പി.സി കൂടി വരുന്നോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും പി.സി ജോര്‍ജ്   ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് മാണി ധനമന്ത്രിയായും താന്‍ ചീഫ് വിപ്പായും ഇരിക്കുന്ന കാലത്ത് മാണിയുടെ നിര്‍ബന്ധത്താല്‍ സി.പി.എമ്മുമായി താന്‍ നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും ജോര്‍ജ് വെളിപ്പെടുത്തി.