കൊച്ചി എളമക്കരയിൽ മകന്റെ ആക്രമണത്തിനിരയായി അച്ഛനും അമ്മയും കൊല്ലപ്പെട്ടു. മുപ്പത്തിരണ്ടുകാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ പത്തോടെ സ്വന്തം വീട്ടിലായിരുന്നു സംഭവം. പ്രകോപനത്തിന് കാരണം വ്യക്തമല്ലെന്നാണ് പൊലീസ് വിശദീകരണം.

കനത്ത മഴയും വെള്ളക്കെട്ടും കൊണ്ട് നഗരം വിറങ്ങലിച്ചുനിന്ന പ്രഭാതത്തിലാണ് എളമക്കര സുഭാഷ് നഗറിലെ ഈ വീട്ടിൽ അരുംകൊലകള്‍ നടന്നത്. അച്ഛന്‍ ഷംസു, അമ്മ സരസ്വതി എന്നിവരെ മുപ്പത്തിരണ്ടുകാരനായ മകന്‍ സനല്‍ തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇയാള്‍ അക്രമാസക്തനായതിനെ തുടർന്ന് മാതാപിതാക്കൾ രാവിലെ ബന്ധുക്കളിൽ ചിലരെ വിളിച്ച് സഹായം അഭ്യർഥിച്ചിരുന്നു. മഴയും വെള്ളക്കെട്ടും ആയതിനാൽ ആർക്കും എത്താനായില്ല. തുടർന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ശക്തമായ അടിയേറ്റ് ഷംസുവിന്റെ തല തകര്‍ന്നിട്ടുണ്ട്. ആക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റിക സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധ നടത്തി തെളിവ് ശേഖരിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായിട്ടായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കാരണം വ്യക്തമാകാന്‍ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് ഭാഷ്യം.