കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നായിരുന്നു രേഷ്മ പൊലീസിന് നല്‍കിയിരുന്ന മൊഴി. കാമുകന്‍ ആരാണെന്ന് കണ്ടെത്താനാണ് രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുവായ ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇത്തിരക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് കാമുകനെന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഗ്രീഷ്മയും ആര്യയുമാണെന്ന് പൊലീസ് കണ്ടെത്തിയത്.

രേഷ്മ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി രഞ്ജിത്ത് അന്വേഷണ സംഘത്തിനു നേരത്തെ മൊഴി നല്‍കിയിരുന്നു. വീട്ടിലെ ജോലികള്‍ പോലും ചെയ്യാതെ സദാസമയവും ഫോണ്‍ ഉപയോഗിക്കുക പതിവായിരുന്നു. വിഷ്ണുവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ചാത്തന്നൂര്‍ എസ്പി വൈ.നിസാമുദ്ദീന്‍, പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ടി.സതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ രേഷ്മ കോവിഡ് പോസിറ്റീവായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ച കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണപിള്ളയുടെ മകള്‍ ഗ്രീഷ്്മ (ശ്രുതി-22) എന്നിവരെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡി.എൻ.എ. പരിശോധന അടക്കം നടത്തിയ ശേഷമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പ്രസവിച്ചയുടൻ രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രസവ വിവരം വീട്ടുകാരിൽ നിന്നു പോലും രേഷ്മ മറച്ചുവയ്ക്കുകയായിരുന്നു. കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് പിറ്റേന്ന് തന്നെ മരിച്ചിരുന്നു.

ജനുവരി അഞ്ചാം തീയതിയാണ് സംഭവം. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരണപ്പെട്ടു. തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പരിസര പ്രദേശത്തുള്ള സ്ത്രീകളുടെ രക്ത സാമ്പിളുകൾ ഡി.എൻ.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷമയുടേതാണെന്ന് കണ്ടെത്തിയത്.