നഗരസഭയുടെ ഉടമസ്ഥതയിലുളള നഗരമധ്യത്തിലെ രാജീവ് ഗാന്ധി ഷോപ്പിംഗ് സമുച്ചയത്തിന് മുന്നില്‍ ചങ്ങല കെട്ടി തിരിച്ച് പാര്‍ക്കിംഗ് നിയന്ത്രിച്ചതും നടപ്പാത കൈയേറിയുമുള്ള ജോസ്‌കോ ജ്യൂവലേഴ്‌സിന്റെ നടപടി പ്രതിഷേധം ശക്തമാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയതിരിക്കുന്ന വിഡിയോ ഇതിനോടകം വൈറല്‍ ആയി.ജോസ്‌ക്കോയും നഗരസഭയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് കൈയ്യേറ്റം നടന്നിരിക്കുന്നതെന്നാണ് ആരോപണം. ജോസ്‌ക്കോയുടെ ഈ നടപടിക്കെതിരെ നാളുകളായി വിവിധ പ്രസ്ഥാനങ്ങള്‍ സമരം നടത്തി വരുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. നഗരസഭയുടെ സ്ഥലത്ത് ആര്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് ഇരിക്കെ ഇവിടെ എത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ മാത്രമാണ് പാര്‍ക്കിംഗിന് അനുവദിച്ചിരിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമാണിവിടം. ഇവിടുത്തെ നടപാത വേലിക്കെട്ടി തിരിച്ച് സ്വന്തമാക്കിയിരിക്കുന്നത് കാല്‍നടയാത്രക്കാരെ ഏറെ ദുരിതത്തില്‍ ആക്കിയതിനോടൊപ്പം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകകൂടി ചെയ്യുന്നു. തിരുനക്കര സ്റ്റാന്‍ഡ് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വളവ് വിശി സൈഡ് ചേര്‍ന്ന് വരുന്നതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നടപാത സ്വതന്ത്രമായി ഇട്ടാല്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാണ്. ജൂവലറിയുടെ നടപടിക്കെതിരെ നിരവധി തവണ കോട്ടയം നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ അറിഞ്ഞ മട്ടില്ല. ജൂവലറിക്ക് തൊട്ട് ചേര്‍ന്നുള്ള നഗരസഭയുടെ പാര്‍ക്കിംഗ് സ്ഥലവും മിക്ക ദിവസങ്ങളിലും ഇവര്‍ സ്വന്തമാക്കിയിരിക്കുന്നതായും ആക്ഷേപം ഉണ്ട്. ജോസ്‌ക്കോ ജൂവലറിക്ക് വര്‍ഷങ്ങളോളമായി വാടയക്ക് നല്‍കിയ നടപടിയിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിലും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.