കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുൻപിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് (19) കൊല്ലപ്പെട്ടത്.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുൻപിലാണ് സംഭവം. പ്രതിയായ നഗരത്തിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട കെ.ടി. ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി.

യുവാവിനെ കൊലപ്പെടുത്തിയതായി ജോമോൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവാവിനെ കൊന്നുവെന്ന് പറഞ്ഞ് ജോമോൻ പൊലീസ് സ്റ്റേഷന് മുമ്പിൽ കൊണ്ടിടുകയായിരുന്നു. ഉടൻ തന്നെ ഷാനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഷാനിനെ ജോമോൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയ ഷാനിനെ പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുലർച്ചെ മൂന്നോടെ മൃതദേഹം തോളിലേറ്റി ജോമോൻ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. നാലുപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.

മകനെ കാണാനില്ലെന്ന പരാതിയുമായി ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.