കൊട്ടിയൂർ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ, ഉപ ഹർജിയിലാണ് ജാമ്യം തേടിയത്. പെൺകുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

അപ്പീലിൽ പെൺകുട്ടി കക്ഷി ചേർന്നിട്ടുണ്ടെന്നും വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിവാഹത്തിന് സഭാ അധികാരികളുടെ അനുമതിയുണ്ടെന്നും ഹർജിയിൽ ബോധിപ്പിച്ചു. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെൺകുട്ടി ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും നാട്ടിലുള്ള പെൺകുട്ടി വിവാഹത്തെക്കുറിച്ച് അറിവില്ലെന്നാണ് പറഞ്ഞതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിവാഹത്തിന് സഭയുടെ അനുമതി ഉണ്ടെന്ന് പ്രതി പറയുന്നുണ്ടങ്കിലും, രേഖകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.

പെൺകുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് റോബിൻ വിചാരണക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കുറ്റം ബലാൽസംഗമാണെന്ന് കണ്ടെത്തിയാണ് മാനന്തവാടി കോടതി റോബിന് 20 വർഷം തടവു വിധിച്ചത്. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിൻ കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിൽ വൈദികനായിരുന്ന കാലത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് റോബി നെ കോടതി ശിക്ഷിച്ചത്.