സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം ഉണ്ടാവാൻ സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിനെതിരെ പൊരുതാൻ ബോറിസ് ജോൺസനും സംഘവും ഒരുങ്ങിക്കഴിഞ്ഞു. രണ്ടാം ഘട്ട വ്യാപനത്തിനായി തയ്യാറെടുക്കാൻ എൻ‌എച്ച്എസിന് 3 ബില്യൺ പൗണ്ട് അധിക ഫണ്ട് പ്രധാനമന്ത്രി ഉടൻ പ്രഖ്യാപിക്കും. ആരോഗ്യ സേവനത്തിലെ ശൈത്യകാല സമ്മർദ്ദം ലഘൂകരിക്കാൻ ഈ ഫണ്ട് സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. പദ്ധതി പ്രകാരം ഒക്ടോബർ അവസാനത്തോടെ പ്രതിദിനം 500,000 കൊറോണ വൈറസ് ടെസ്റ്റുകൾ നടത്തും. ധനസഹായം ഉടനടി ലഭ്യമാക്കാനും അടുത്ത മാർച്ച്‌ വരെ താത്കാലിക ആശുപത്രികൾ പരിപാലിക്കാനും സർക്കാർ ഒരുങ്ങുകയാണ്. ഇത് കൊറോണ വൈറസ് രോഗികൾക്ക് അധിക സഹായം നൽകുമെന്നും പതിവ് ചികിത്സകളും നടപടിക്രമങ്ങളും നടത്താൻ എൻഎച്ച്എസിനെ അനുവദിക്കുമെന്നും പത്താം നമ്പർ വക്താവ് അറിയിച്ചു. ഈ ശൈത്യകാലത്ത് കൊറോണ ബാധിച്ച് 120,000 മരണങ്ങൾ വരെ ഉണ്ടായേക്കാമെന്നാണ് കണക്കുകൂട്ടൽ.

“ബ്രിട്ടീഷ് ജനതയുടെ കഠിനാധ്വാനത്തിനും ത്യാഗത്തിനും നന്ദി. വൈറസ് നിയന്ത്രണത്തിലാണ്. ഞങ്ങൾ ശ്രദ്ധാപൂർവ്വം ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിച്ചു. എന്നാൽ നമ്മുടെ എൻഎച്ച്എസ് ശൈത്യകാല യുദ്ധത്തിന് തയ്യാറാണെന്ന് ഉറപ്പാക്കണം.” 10-ാം നമ്പർ വക്താവ് കൂട്ടിച്ചേർത്തു. പകർച്ചവ്യാധിയുടെ സാമ്പത്തികവും ആരോഗ്യപരവുമായ അപകടങ്ങളെ സന്തുലിതമാക്കാൻ സർക്കാർ ശ്രമം തുടരുന്നതിനിടയിലാണ് ആളുകളോട് ജോലിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടത്. എന്നാൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ നിലവിലെ മാർഗ്ഗനിർദ്ദേശത്തിൽ മാറ്റം വരുത്താൻ യാതൊരു കാരണവുമില്ലെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് വ്യാഴാഴ്ച എംപിമാരോട് പറഞ്ഞു. ഈ ശൈത്യകാലത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലൂടെ ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാട്രിക് ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ്, ട്രേസ് പ്രോഗ്രാമിന്റെ ശേഷി വർദ്ധിപ്പിക്കുക, കൂടുതൽ പേർക്ക് ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പ് നൽകുക തുടങ്ങിയവയായിരുന്നു ശുപാർശകൾ.

തണുത്ത കാലാവസ്ഥയിൽ വൈറസിന് കൂടുതൽ കാലം നിലനിൽക്കാൻ കഴിയുമെന്നും ആളുകൾ വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ അത് പടരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസ വാക്സിനേഷൻ പ്രോഗ്രാമിനുള്ള പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നു ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. സർക്കാർ ധനസഹായം എങ്ങനെ ഉപയോഗിക്കുമെന്ന് വ്യക്തമാക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ചന്ദ് നാഗ്പോൾ ആവശ്യപ്പെട്ടു. നൈറ്റിംഗേൽ ആശുപത്രികൾക്കും സ്വകാര്യ കിടക്കകൾക്കും ധനസഹായം നിലവിൽ ലഭിക്കുന്നുണ്ട്. “നിർണായകമായി, സർക്കാർ പ്രതിരോധത്തെ മുൻ‌ഗണനയാക്കുകയും രണ്ടാം ഘട്ട രോഗവ്യാപനത്തെ തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും വേണം.” നാഗ്‌പോൾ കൂട്ടിച്ചേർത്തു.