കോഴിക്കോ് നഗരത്തില്‍ പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഓടിച്ചിട്ട് അടിച്ചുവീഴ്ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ധീരത. അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാവിലെ മാനാഞ്ചിറയിലാണ് അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടികളെ ശല്യം ചെയ്ത വളയം ഭൂമിവാതുക്കള്‍ കളത്തില്‍ ബിജു (31) വിനെയാണ് റഹ്മാനിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മി സജിത്ത് അടിച്ച് കീഴ്‌പ്പെടുത്തിയത്.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനു സമീപത്തെ ട്യൂഷന്‍ സെന്ററില്‍നിന്നു ക്ലാസ് കഴിഞ്ഞു ലക്ഷ്മിയും കൂട്ടുകാരിയും ബസ് സ്റ്റോപ്പിലേക്കു പോവുകയായിരുന്നു. ഈ സമയം, ബസ് സ്റ്റോപ്പിലേക്കുള്ള സീബ്ര ക്രോസിനു അല്‍പം അകലെ വച്ചു ബിജു ലക്ഷ്മിയുടെ ദേഹത്തു കയറി പിടിച്ചു. ധൃതിയില്‍ നടന്നു പോകുകയും ചെയ്തു. ഉടന്‍ മുന്നില്‍ നടന്നു പോകുകയായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ കയറി പിടിച്ചു. പെണ്‍കുട്ടി കുതറി മാറി.

ആദ്യത്തെ പരിഭ്രാന്തിയില്‍നിന്നു മോചിതയായ ലക്ഷ്മി ഓടി ബിജുവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിന്നില്‍നിന്നു കുത്തിപിടിക്കുകയായിരുന്നു. അക്രമി കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ ഒരടിയും കൊടുത്തു. പിന്നീട് കൈയും കഴുത്തും ചേര്‍ത്തു പിടിച്ചു വച്ച് ബഹളം വച്ചു. അപ്പോഴേക്കും ആളുകളും തടിച്ചു കൂടി. വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി.

പിന്നീട് പ്രതിയെ കസബ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥയായ നിമ്‌നയുടെയും മകളാണ് ലക്ഷ്മി. ദേശപോഷിണി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കരാട്ടെ അഭ്യസിക്കുകയാണ് ലക്ഷ്മി.