വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കി യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന്റെ നാശനഷ്ടങ്ങള് കണക്കിലെടുക്കുകയും ചെയ്യാതിരുന്നതിന്റെ പേരിൽ സസ്‌പെൻഷനിലായ കെഎസ്ആർടിസി ഡ്രൈവർ രൂക്ഷപ്രതികരണവുമായി രംഗത്ത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനാണ് ഫേസ്ബുക്കിലൂടെ രൂക്ഷപ്രതികരണം നടത്തിയത്. പൂഞ്ഞാർ സെന്റ്‌മേരീസ് പള്ളിക്ക് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസോടിച്ചത്.

അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് ഈ സസ്‌പെൻഷൻ വലിയ അനുഗ്രമായെന്നാണ് ജയദീപ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയുള്ള ജയദീപിന്റെ ഒരു പ്രതികരണം ഇങ്ങനെയായിരുന്നു.ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയാണ് ജയദീപിനെ സസ്‌പെൻഡ് ചെയ്യിപ്പിച്ചത്.

തനിക്ക് ചാടി നീന്തി പോകാൻ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് പറയുന്നു. മുന്നോട്ട് പോകുമ്പോൾ യാത്രക്കാർ തന്നെ ചീത്തവിളിക്കുന്നില്ലെന്നും സംഭവ സമയത്തെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ജയദീപ് പറയുന്നു. ഏത് തൊഴിലും അറിയാവുന്നവനാണ് താനെന്നും പറഞ്ഞ് അദ്ദേഹം അച്ഛന്റെ മുടിവെട്ടി കൊക്കൊടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജയദീപിന്റെ കുറിപ്പ്:

‘എന്നെ സസ്‌പെൻഡ് ചെയ്ത കെ.എസ്.ആർ.ടി.സിയിലെ കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ…’

ഐഎൻടിയുസി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപ് നേരത്തെയും നിരവധി സസ്‌പെൻഷൻ ഏറ്റുവാങ്ങിയിട്ടുണ്ട്. വീട്ടിൽ കയറി ഒരാളെ വെടിവെച്ചതിനും ജയദീപ് സസ്‌പെൻഷൻ വാങ്ങിയിട്ടുണ്ട്.