മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ചു. പാര്‍ലമെന്റ് മണ്ഡത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം നേടിയാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. 1,71,038 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിക്കൊണ്ട് ആധികാരികമായ വിജയമാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കരസ്ഥമാക്കിയത്.

5,15,325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി.ഫൈസലിന് 3.44,287 വോട്ടുകള്‍ ലഭിച്ചു. 65,662 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ.എന്‍.ശ്രീപ്രകാശ് നേടിയപ്പോള്‍ നാലായിരത്തിലേറെ വോട്ടുകള്‍ നോട്ട കരസ്ഥമാക്കി. യുഡിഎഫും എല്‍ഡിഎഫും നില മെച്ചപ്പെടുത്തിയപ്പോള്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

നിയമസഭയില്‍ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്ന വേങ്ങരയില്‍ 40, 529 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. മഞ്ചേരിയില്‍ 22,843, മലപ്പുറം 33,281, വള്ളിക്കുന്ന് 20,692, പെരിന്തല്‍മണ്ണ 8527, മങ്കട 19,262 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ ഭൂരിപക്ഷം. എല്‍ഡിഎഫ് സ്വാധീന മേഖലകളിലും ഭൂരിപക്ഷം നേടാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. 56 ശതമാനമാണ് യുഡിഎഫിന്റെ വോട്ട് വിഹിതം. എല്‍ഡിഎഫിന് 36 ശതമാനം ലഭിച്ചപ്പോള്‍ ബിജെപിക്ക് ഏഴ് ശതമാനം മാത്രമാണ് നേടാനായത്.