മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയില്‍ ഇന്ന് നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

ഇതിന് മുമ്പ് കണ്ണൂരില്‍ നടന്ന സി പിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ ഐ ഐ സി സി വിലക്ക് ലംഘിച്ച് കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ പുറത്താക്കേണ്ടതില്ല എന്നായിരുന്നു അന്നെടുത്ത തിരുമാനം.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം തൃക്കാക്കരയിലെ കണ്‍വന്‍ഷനില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രസംഗിക്കുകയും, പിണറായിയെ വാനോളം പുകഴ്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തിരുമാനിച്ചത്്. കണ്‍വന്‍ഷനില്‍ പങ്കെടുത്തപ്പോള്‍ തന്നെ അദ്ദേഹത്തെ പുറത്താക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ സൂചന നല്‍കിയിരുന്നു.

കേരളത്തിന്റെ ഗതാഗതരംഗത്തുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കെ-റെയില്‍ മാത്രമല്ല, എല്ലാ വിധത്തിലുമുള്ള അതിവേഗ യാത്രാസംവിധാനങ്ങളും വേണം. നെടുമ്പാശ്ശേരി വിമാനത്താവളം, വൈപ്പിന്‍-എറണാകുളം പാലങ്ങള്‍, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളെല്ലാം വന്നപ്പോള്‍ സ്വാഭാവികമായ എതിര്‍പ്പുണ്ടാകും. കൊച്ചി മെട്രോ എത്ര പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അത്തരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂ, അത് പിണറായി വിജയന് കഴിയും.

പി.ടി തോമസ് വളരെ അടുത്ത സുഹൃത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.ടിക്കൊപ്പം നിരവധി തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് പി.ടിയില്ല. പി.ടിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ അഛന്‍ മരിച്ചാല്‍ മകന്‍ അവരാണോ അധികാരത്തിലേക്ക് കടന്ന് വരേണ്ടതെന്നാണ് പി ടി ചോദിക്കാറുണ്ടായിരുന്നത്്. ഉമ തോമസിനെ ഇഷ്ടപ്പെടുന്നയാളാണ് താന്‍, എന്നാല്‍ പി ടി പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കേണ്ടേ എന്നും കെ വി തോമസ് ചോദിച്ചു.