ലണ്ടന്‍: ലേബര്‍ സര്‍ക്കാരാണ് അധികാരത്തിലെങ്കില്‍ യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് തീര്‍ച്ചയായും പിന്‍മാറുമെന്ന് ജെറമി കോര്‍ബിന്‍. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തെ ആശ്രയിച്ചാണ് സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവും നിലനില്‍ക്കുന്നത് എന്നതാണ് കാരണം. എന്നാല്‍ സ്വതന്ത്ര വ്യാപാരത്തിന്റെ നേട്ടങ്ങള്‍ എല്ലാം ലഭിക്കുന്ന വിധത്തിലുള്ള ഒരു കരാറില്‍ എത്താന്‍ ലേബര്‍ ശ്രമിക്കുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ലേബര്‍ നേതാവ് പാര്‍ട്ടിയുടെ ബ്രെക്‌സിറ്റ് നയം വ്യക്തമാക്കിയത്.

യൂറോപ്പുമായി ഭാവിയിലും സഹകരണവും താരിഫ് രഹിത സ്വതന്ത്ര വ്യാപാര ബന്ധവുമാണ് നാം ആഗ്രഹിക്കുന്നത് എന്നാണ് കോര്‍ബിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. കസ്റ്റംസ് യൂണിയനില്‍ തുടരുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടില്ല. കസ്റ്റംസ് യൂണിയനും യൂറോപ്യന്‍ യൂണിയന്റെ തന്നെ ഭാഗമാണെന്ന് കോര്‍ബിന്‍ പറഞ്ഞു. എന്നാല്‍ മുന്‍ ഷാഡോ ബിസിനസ് സെക്രട്ടറിയും സോഫ്റ്റ് ബ്രെക്‌സിറ്റിനായി പാര്‍ട്ടിക്കുവേണ്ടി ഏറ്റവും കൂടുതല്‍ വാദിക്കുന്നയാളുമായ ചുക ഉമുന്ന കോര്‍ബിന്റെ ഈ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നു.

യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഇല്ലാതെതന്നെ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്ന നോര്‍വേ, തുര്‍ക്കി പോലെയുള്ള രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഉമുന്നയുടെ വാദം. ഈ വിധത്തില്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് സാമൂഹ്യനീതിക്കും നിലവില്‍ രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ചെലവ്ചുരുക്കല്‍ നടപടികള്‍ അവസാനിപ്പിക്കാനും സഹായിക്കുമെന്നും ഉമുന്ന വ്യക്തമാക്കി.