അനുവാദമില്ലാതെ തന്റെ ഫോണെടുത്ത് വാട്‌സാപ്പും കോള്‍ രേഖകളും പരിശോധിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ യുവതി അരിവാള്‍കൊണ്ട് വെട്ടി. തലയില്‍ വെട്ടേറ്റ ഭര്‍ത്താവ് നേത്രപാല്‍ സിംഗിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഖേരാഗഡിലെ ഭിലാവാലി ഗ്രാമത്തിലാണ് സംഭവം നടന്നത്.

2014ല്‍ ആണ് നേത്രപാല്‍ നീതു സിംഗിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഏറെ നാളായി ഇവര്‍ പിരിഞ്ഞ് ജീവിക്കുകയാണ്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഒരു വിവാഹ ചടങ്ങില്‍ വച്ച് ഭാര്യ മറ്റൊരു പുരുഷനുമായി ചാറ്റ് ചെയ്യുന്നത് നേത്രപാല്‍ കണ്ടെത്തി. ഇതിനെതുടര്‍ന്ന് ഇയാള്‍ നീതുസിംഗിനോട് ഫോണ്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഭാര്യ ഫോണ്‍ നല്‍കിയില്ല. ഫോണ്‍ ബലമായി പിടിച്ച് വാങ്ങാന്‍ ശ്രമിച്ച നേത്രപാലിനെ യുവതി അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. നേത്രപാലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെയും കാമുകനായ യുവാവിനെയും ബന്ധുക്കള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. നേത്രപാല്‍ സ്വയം മുറിവേല്‍പ്പിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.