വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍. തെക്കേക്കര ഉമ്പര്‍നാട്‌ സരസമ്മ വിലാസത്തില്‍ ബിനേഷ്‌ കുമാറി(40)നെ കുറത്തികാട്‌ പോലീസാണ്‌ അറസ്‌റ്റിലായത്‌.

ബിനേഷിന്റെ ഭാര്യ ലിജിമോളെ (30) കഴിഞ്ഞ 11-ന്‌ ബിനേഷിന്റെ മാതൃസഹോദരിയുടെ പൊന്നേഴ പുല്ലേലില്‍ വീട്ടിലെ കിണറ്റിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്‌. നാലു മാസം പ്രായമുള്ള മകള്‍ക്കു പാല്‍ നല്‍കിയ ശേഷം രാവിലെ ഏഴരയോടെ തുണി കഴുകാനായി കിണറിനു സമീപത്തേക്കു പോയ ലിജിമോളെ ഏറെനേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്‌.

ലിജിമോള്‍ ബന്ധുക്കളെ കാണാന്‍ ബിനീഷ്‌ അനുവദിക്കാറില്ലായിരുന്നുവെന്നും
ലിജിമോളുടെ ബന്ധുക്കള്‍ ബുധനാഴ്‌ച പൊന്നേഴയിലെ വീട്ടില്‍ വന്നപ്പോഴും ബിനേഷ്‌ മോശമായി പെരുമാറിയിരുന്നുവെന്നും റിപ്പോര്‍ട്ട്  ഉണ്ട്.

ആത്മഹത്യാ പ്രേരണ, സ്‌ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ബിനേഷിനെതിരെ കേസെടുത്തിരിക്കുന്നതന്ന്‌ ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പി: കെ.ആര്‍. ശിവസുതന്‍ പിള്ള, മാവേലിക്കര സി.ഐ: പി. ശ്രീകുമാര്‍, കുറത്തികാട്‌ എസ്‌.ഐ: എ.സി. വിപിന്‍, മാവേലിക്കര എസ്‌.ഐ: എസ്‌. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.