നവജാതശിശുവിനെ പാല് കൊടുത്ത് കൊലപ്പെടുത്തിയതിനു മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയത്. നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്ന് ഫെബ്രുവരിയില്‍ ഗള്‍ഫിലേക്ക് മടങ്ങിയതായിരുന്നു നമിതയുടെ ഭര്‍ത്താവ്. മേയ് ആദ്യമാണ് നമിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വയറുവേദനയെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് മടങ്ങുകയും അവിടെനിന്നും പ്രസവത്തിന് ആശുപത്രിയില്‍ പോകുകയുമായിരുന്നു. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും ഇയാളുടെ സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു.

എന്നാല്‍ ഭര്‍തൃപിതാവാണ് ഇതിനു  ഉത്തരവാദിയെന്ന് യുവതി ആരോപിച്ചിച്ചു. ഇതേ തുടര്‍ന്ന് കുട്ടിയെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ കള്ളിവെളിച്ചത്താകുമെന്ന് ഭയന്ന് നമിത കുഞ്ഞിനെ കൊല്ലുകയായിരുന്നു. കുട്ടിക്ക് മുലപ്പാല് കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ മൂക്കും വായയും അടഞ്ഞുപോകാതെ ശ്രദ്ധിക്കണമെന്ന് മറ്റുള്ളവര്‍ ഉപദേശിച്ചിരുന്നു. ഇത് മനസ്സിലാക്കിയ നമിത പാലു കൊടുത്തപ്പോള്‍ തുണി മുഖത്തിട്ട് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പാലുകൊടുത്തപ്പോള്‍ കുഞ്ഞ്ശ്വാസം മുട്ടി മരിച്ചുവെന്ന് മാത്രമേ  പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയുള്ളുവെന്ന് നമിത കരുതി.

എന്നാല്‍ അഞ്ച് ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവും ഭര്‍തൃബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. സ്ഥലത്തെത്തിയ കണ്ണൂര്‍ ഡി വൈ.എസ്.പി പി.സദാനന്ദന്‍ മൃതദേഹം പരിശോധന നടത്തിയപ്പോള്‍ കൊലയാണെന്ന സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നമിതയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്.