മകനു നേരെ വംശീയ വിവേചനം കാണിച്ചു എന്ന് ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച്‌ രണ്ട് മാസം കഴിയുമ്പോളാണ് രാജകുടുംബത്തിനെതിരെ ഹാരിയുടെ അടുത്ത ആക്രമണം. ഹാരിയുടെ, ഓപ്ര വിന്‍ഫ്രീയ്ക്കൊപ്പമുള്ള ആപ്പിള്‍ ടെ വി + മെന്റല്‍ ഹെല്‍ത്ത് എന്ന സീരീസിന്റെ പ്രമോഷന്‍നടത്തുന്ന പരിപാടിയിലായിരുന്നു ഈ പൊട്ടിത്തെറി. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വളര്‍ത്തിയതിന്റെ ദുരനുഭവങ്ങള്‍ ഏറ്റാണ് തന്റെ പിതാവായ ചാള്‍സ് രാജകുമാരന്‍ വളര്‍ന്നതെന്നും പിന്നീട് താന്‍ അനുഭവിച്ചതൊക്കെ മക്കളോടും അദ്ദേഹം ചെയ്തുവെന്നും ഹാരി പറഞ്ഞു.

അമേരിക്കന്‍ ശൈലിയിലുള്ള ഇംഗ്ലീഷ് സംഭാഷണ രീതിയുമായാണ് ഹാരി 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പോഡ്കാസ്റ്റില്‍ വന്നത്. താന്‍ ആരേയും കുറ്റപ്പെടുത്തുകയോ ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടുകയോ അല്ല ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ഹാരി പക്ഷെ കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ തന്റെ വേദനയും ദുരനുഭവങ്ങളും പങ്കുവയ്ക്കുക മാത്രമാണെന്നും പറഞ്ഞു.

താന്‍ എന്തായാലും ആ രീതികള്‍ ഉപേക്ഷിക്കുകയാണെന്നും, ഒരിക്കലും തന്റെ മക്കളെ ആ വിധത്തിലാവില്ല വളര്‍ത്തുകയെന്നും ഹാരി പറഞ്ഞു.

ആഡംബരങ്ങള്‍ ധാരാളമുള്ള ഒരു ലോകത്ത് കൂട്ടിലടയ്ക്കപ്പെട്ട പ്രതീതിയായിരുന്നു രാജകുടുംബത്തിലെ ജീവിതം എന്ന് ഹാരി വ്യക്തമാക്കി. ഫ്രോസന്‍ സ്റ്റാര്‍ ക്രിസ്റ്റീന്‍ ബെല്ലിന്റെ ഭര്‍ത്താ ഡാക്സും ഈ ഷോയില്‍ പങ്കെടുത്തിരുന്നു. തന്റെ പുകവലിയോടും മദ്യത്തോടുമുള്ള അമിതാസക്തി എടുത്തുപറഞ്ഞ അദ്ദേഹത്തോട് തന്റെ കുട്ടിക്കാലത്തെ പീഡനങ്ങളെ കുറിച്ചും ഹാരി ചോദിച്ചു. രാജകൊട്ടാരത്തിലെ അടച്ചിട്ട കൂടില്‍ നിന്നും പുറത്തുചാടണമെന്നുള്ളത് തന്റെ യൗവ്വനാരംഭത്തില്‍ തന്നെ തോന്നിയ കാര്യമാണെന്നും ഹാരി കൂട്ടത്തില്‍ പറഞ്ഞു. തന്റെ അമ്മയോട് അവര്‍ ചെയ്തത് തന്റെ ഭാര്യയോടും ചെയ്യുമെന്ന ചിന്ത ശക്തമായപ്പൊഴാണ് അവസാനം വീടുവിട്ടിറങ്ങിയതെന്നും ഹാരി സൂചിപ്പിച്ചു.

ഇപ്പോള്‍, ലോസ് ഏഞ്ചലസില്‍ ജീവിക്കുമ്ബോള്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ജീവിക്കാമെന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭൂതിയാണതെന്നും ഹാരി കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ഇപ്പോഴാണ് അനുഭവിക്കുവാന്‍ ആരംഭിച്ചതെന്നും ഹാരി പറഞ്ഞു. രാജകൊട്ടാരത്തില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ തന്റെ ഭാര്യ താനുമായി പങ്കുവച്ചെന്ന് സൂചിപ്പിച്ച ഹാരി, നല്ലൊരു ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ രാജകുമാരി ആകേണ്ടതില്ലെന്നും പറഞ്ഞു.