ബാഴ്‌സലോണയുടെ അർജന്റീന താരം ലയണൽ മെസിയുമായി ബന്ധപ്പെട്ട് അത്ര നല്ല വാർത്തകളല്ല ഇപ്പോൾ പുറത്തുവരുന്നത്. ബാഴ്‌സ ക്യാംപിൽവച്ച് സഹതാരവുമായി മെസി തർക്കത്തിലേർപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാഴ്‌സ ക്യാംപ് ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്ന് സ്‌പാനിഷ് വെബ്‌സൈറ്റായ ‘ദിയാരിയോ ഗോൾ’ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്‌സയിലെ മറ്റൊരു താരമായ അന്റോയ്‌ൻ ഗ്രീസ്‌മാനുമായാണ് മെസി തർക്കത്തിലേർപ്പെട്ടതെന്നാണ് വാർത്തകൾ. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പരിശീലനത്തിനിടെ മെസിയും ഗ്രീസ്‌മാനും തമ്മിൽ ഉന്തും തള്ളും നടന്നെന്നാണ് സ്‌പാനിഷ് വെബ്‌സൈറ്റിലെ റിപ്പോർട്ട്. ഒടുവിൽ ബാഴ്‌സ മാനേജറും സഹതാരങ്ങളും ചേർന്ന് ഇരുവരെയും പിടിച്ചുനീക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നാളെ ലാ ലിഗയിൽ ബാഴ്‌സയ്‌ക്ക് മത്സരമുണ്ട്. ഇതിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് ഇരു താരങ്ങളും കൊമ്പുകോർത്തത്.

ലാ ലിഗയിൽ ലെഗാനസിനെതിരായ മത്സരത്തിൽ മെസി ഗ്രീസ്‌മാനു പാസ് നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. അത്‌ലറ്റിക്കോ മഡ്രിഡിൽ നിന്നാണ് ഗ്രീസ്‌മാൻ ബാഴ്‌സയിലേക്ക് എത്തിയത്. എന്നാൽ, ബാഴ്‌സയിലെത്തിയ ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ ഗ്രീസ്‌മാനു സാധിച്ചിട്ടില്ല. ബാഴ്‌സയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗ്രീസ്‌മാൻ മാഞ്ചസ്‌റ്റർ യുണൈറ്റഡിലേക്ക് പോകുമെന്നും സൂചനകളുണ്ട്. നാൽപത് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ മാത്രമാണ് ഗ്രീസ്‌മാൻ ബാഴ്‌സയ്‌ക്കു വേണ്ടി ഇതുവരെ നേടിയത്. അതിനാൽ തന്നെ ഗ്രീസ്‌മാനെ ബാഴ്‌സ കയ്യൊഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, മെസിയുമായുള്ള കരാർ പുതുക്കാൻ നിൽക്കുകയാണ് ബാഴ്‌സ. നിലവിലെ സാഹചര്യത്തിൽ ബാഴ്‌സ വിടുന്നതിനെ കുറിച്ച് മെസിയും ആലോചിക്കുന്നില്ല.

അതേസമയം, ബാഴ്‌സയും പ്രതിരോധത്തിലാണ്. ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ ഇപ്പോൾ. ഇനിയുള്ള മത്സരങ്ങൾ ബാഴ്‌സയ്‌ക്ക് വളരെ നിർണായകമാണ്. നാളെ പുലർച്ചെ അത്‌ലറ്റിക്കോ ബിൽബാവോയുമായാണ് ബാഴ്‌സയുടെ മത്സരം. മെസി-സുവാരസ്-ഗ്രീസ്‌മാൻ ത്രയത്തിലാണ് ബാഴ്‌സയുടെ പ്രതീക്ഷ.