ലണ്ടന്‍: കൗണ്‍സിലുകള്‍ സിഗരറ്റ് കമ്പനികളില്‍ നടത്തുന്ന നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന. ലോകത്തെ സിഗരറ്റ് വമ്പന്‍മാരായ ഫിലിപ്പ് മോറിസ്, ഇമ്പീരിയല്‍ ടുബാക്കോ എന്നിവയില്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റിള്‍ കോടിക്കണക്കിന് പൗണ്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഈ നിക്ഷേപത്തിന്റെ അളവ് നൂറ് കണക്കിന് മില്യന്‍ പൗണ്ടുകളായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം പുകവലിക്കാരെ ആ ശീലത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി നല്‍കുന്ന ഫണ്ടുകള്‍ പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഇന്‍ഡിപ്പെന്‍ഡന്റ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഡസനോളം സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടി. ചില കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു. ഗര്‍ഭിണികള്‍ക്കും ഏറെക്കാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കും മാത്രമാണ് ചിലയിടങ്ങളില്‍ സഹായം ലഭ്യമാകുന്നത്. ഒട്ടേറെപ്പേര്‍ക്ക് പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ സഹായകരമായിരുന്ന കേന്ദ്രങ്ങളാണ് ഇല്ലാതായത്. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്ന തുക വെട്ടിക്കുറച്ചത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.

റോയല്‍ ബറോ ഓഫ് വിന്‍ഡ്‌സര്‍, മെയ്ഡന്‍ഹെഡ് എന്നീ കൗണ്‍സിലുകള്‍ 2012-13 വര്‍ഷത്തില്‍ 5 മില്യന്‍ പൗണ്ടാണ് സിഗരറ്റ് കമ്പനികളില്‍ നിക്ഷേപിച്ചതെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 27 മില്യന്‍ പൗണ്ടായി ഉയര്‍ന്നു. പ്രധാനമന്ത്രി തെരേസ മേയുടെ മണ്ഡലത്തിവെ കൗണ്‍സില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്ന 2,78,000 പൗണ്ട് വെറും 97,000 പൗണ്ടായി കുറച്ചിരിക്കുകയാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.