സ്വന്തം ലേഖകൻ

വെയിൽസ് : ലോക്ക്ഡൗൺ കാലം പല ദമ്പതികളെയും വേർപിരിയലിന്റെ വക്കിലെത്തിച്ചുവെന്ന് പഠനങ്ങൾ. സമ്മർദ്ദമായ ജീവിത സാഹചര്യങ്ങൾ കുടുംബജീവിതത്തിന്റെ തകർച്ചയിലേക്ക് വഴിയൊരുക്കുന്നു. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ യുകെയിൽ വ്യാപകമായി 2,000 പേരിൽ നടത്തിയ വോട്ടെടുപ്പിൽ 23% പേർ തങ്ങളുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ടു. ഗാർഹിക വിദ്യാഭ്യാസവും വീട്ടിൽ നിന്നുള്ള ജോലിയുമാണ് പിരിമുറക്കങ്ങൾക്ക് ആക്കം കൂട്ടിയത്. ഏപ്രിലിൽ നടന്ന റിലേറ്റ് സർവേയിൽ വെയിൽസിൽ 29% പേർ ലോക്ക്ഡൗൺ തങ്ങളുടെ ബന്ധത്തിൽ സമ്മർദം ഉണ്ടാക്കിയെന്ന് അറിയിച്ചു.

വെയിൽസിൽ പ്രതികരിച്ചവരിൽ 20% പേർ തങ്ങളുടെ ഭാവിയെക്കുറിച്ച് സംശയമുണ്ടെന്ന് അഭിപ്രായപ്പെട്ടു. യുകെ മൊത്തത്തിൽ ഇത് 12% ആണ്. യുകെയിലുടനീളം ചോദ്യം ചെയ്യപ്പെട്ടവരിൽ 42% പേർ തങ്ങളുടെ പങ്കാളി പ്രകോപിപ്പിക്കുന്നതായി പറഞ്ഞു. യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം പലർക്കും ഒന്നിച്ചുചേരാൻ കഴിയാതെ പോയി. ഇതും സമ്മർദ്ദ സാഹചര്യങ്ങളിലേക്ക് നയിച്ചു. സഹായം തേടണമെന്നും പ്രശ്‌നങ്ങൾ വഷളാകാൻ അനുവദിക്കരുതെന്നും സിമ്രു ആളുകളോട് ആവശ്യപ്പെട്ടു.

കുടുംബബന്ധത്തിലെ തകരാറുകൾ ഉയരുമെന്ന് റൂറൽ വെയിൽസിലെ ഉപദേഷ്ടാവ് സ്റ്റെഫ് ജെയിംസ് പറഞ്ഞു. ഒരുമിച്ചല്ലാത്ത ചില ദമ്പതികൾ അവരുടെ സ്വീകരണമുറിയിൽ നിന്ന് വീഡിയോ കോൺഫറൻസ് സെഷനുകളിൽ കൂടുതൽ സമയം കണ്ടെത്തുന്നതായും അവർ പറഞ്ഞു. വെയിൽസിലെ ഗ്രാമങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടിയെന്ന് വെളിപ്പെടുത്തി. ഫാം പ്രവർത്തിപ്പിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടുവെന്ന് അവർ അറിയിച്ചു. വീഡിയോ ആപ്ലിക്കേഷനുകൾ, ടെലിഫോൺ എന്നിവയിലൂടെയുള്ള കൗൺസിലിംഗുകൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് സ്റ്റെഫ് ജെയിംസ് അറിയിച്ചു. സിമ്രുവിന്റെ മാനേജർ വാൽ ടിങ്ക്ലർ ആളുകളോട് ഇപ്പോൾ സഹായം തേടണമെന്നും കാര്യങ്ങൾ പരിഹരിക്കാനാകാത്തവിധം മോശമാകുന്നതുവരെ കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടു.