ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തിയ മൂന്ന് പേരെ ബാറ്റണ്‍ ഉപയോഗിച്ച് നേരിട്ട് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഉദ്യോഗസ്ഥന്‍. കാല്‍നട യാത്രക്കാര്‍ക്കു നേരേ വാന്‍ പാഞ്ഞു കയറിയപ്പോള്‍ ഓടിയെത്തിയ ഇയാള്‍ കത്തിയുമായി ജനങ്ങളെ കുത്താന്‍ തുടങ്ങിയ മൂന്ന് തീവ്രവാദികളെയും ഒറ്റക്ക് നേരിടുകയായിരുന്നു. ഏഴ് പേര്‍ മരിച്ച ആക്രമണത്തില്‍ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. മുഖത്തും തലയിലും കാലിലും കുത്തേറ്റ ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ധീരതയെ ബിടിപി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ തന്നോട് എന്താണ് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥന്‍ വിവരിച്ചെന്ന് ബിടിപി ചീഫ് കോണ്‍സ്റ്റബിള്‍ പോള്‍ ക്രൗത്തര്‍ പറഞ്ഞു. അങ്ങേയറ്റം ധീരത നിറഞ്ഞതാണ് ഉദ്യോഗസ്ഥന്റെ പോരാട്ടം. ഗുരുതരാവസ്ഥയിലാണെങ്കിലും നടന്നതെന്താണെന്ന് വിവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ബാറ്റണ്‍ മാത്രമായിരുന്നു ഉദ്യോഗസ്ഥന്റെ കയ്യില്‍ ആയുധമായി ഉണ്ടായിരുന്നത്. അത് ഉപയോഗിച്ചാണ് ഇയാള്‍ അക്രമികളെ നേരിട്ടത്.

രണ്ടു വര്‍ഷം മുമ്പ് മാത്രം ബിടിപിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥന്‍ അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്. അത് തങ്ങള്‍ക്ക് അഭിമാനകരമാണെന്നും പോള്‍ ക്രൗത്തര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഡ്യൂട്ടിയിലില്ലാതിരുന്ന ഒരാളും ഇവരില്‍ പെടുന്നു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നും വിവരമുണ്ട്.