ന്യൂസ് ഡെസ്ക് മലയാളം യുകെ

തുർക്കി:- തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീ അതിരൂക്ഷമായി പടരുകയാണ്. നിരവധി ഗ്രാമങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ അപകടത്തിൽ എട്ടുപേരാണ് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ആറു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കാട്ടുതീ, ഏകദേശം 118,789 ഹെക്ടറോളം സ്ഥലം നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന മാറ്റങ്ങളാണ് കാട്ടുതീയ്ക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. എന്നാൽ പ്രതിസന്ധി നേരിടുന്നതിന് ആവശ്യമായ ഫയർ ഫൈറ്റിംഗ് എയർക്രാഫ്റ്റുകൾ ഇല്ലെന്നത് സാഹചര്യങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നു. ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിയില്ല എന്ന ആരോപണം തുർക്കി പ്രസിഡന്റ് എർഡോഗനെതിരെ ഉയർന്നിട്ടുണ്ട്. രാജ്യത്ത് പടർന്നിരിക്കുന്ന കാട്ടുതീ നേരിടുന്നതിന് ആവശ്യമായ ഫയർ ഫൈറ്റിങ് എയർക്രാഫ്റ്റുകൾ ഇല്ലെന്ന വസ്തുത ശരിയാണെന്ന് തുർക്കി പ്രസിഡണ്ട് തന്നെ സമ്മതിച്ചിട്ടുണ്ട് എന്നുള്ളത് ആരോപണത്തിന് ശക്തി വർദ്ധിപ്പിക്കുന്നു.


നിലവിലെ സാഹചര്യങ്ങൾ ജനങ്ങളെ എല്ലാവരെയും തന്നെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. ഗ്രാമത്തിലെ ജനങ്ങൾ തങ്ങളാലാവും വിധം തീ അണയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. ബക്കറ്റുകളിലും കുപ്പികളിലുമെല്ലാം വെള്ളം നിറച്ചു അവർ സാഹചര്യത്തെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്ന് ഗ്രാമത്തിലെ ജനങ്ങൾ പരാതി പറയുന്നു. റഷ്യ ,ഉക്രയിൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം സഹായങ്ങൾ തുർക്കിക്ക് ലഭിക്കുന്നുണ്ട്. രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ ഗവൺമെന്റിനെതിരെ ശക്തമായ ഒരു പ്രതിരോധം രൂപപ്പെട്ടിട്ടുണ്ട്. കൊറോണ ബാധ തുർക്കിയുടെ സാമ്പത്തികരംഗത്തെ ശക്തമായി ബാധിച്ച സാഹചര്യത്തിലാണ്, ഇപ്പോൾ കാട്ടുതീയും എത്തിയിരിക്കുന്നത്.