ലണ്ടൻ: വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട് ഹീത്രു വിമാനത്താവളത്തിൽ നിന്നും 333 യാത്രക്കാരുമായി മുംബൈ വഴി ഇന്നലെ കൊച്ചിയിലേക്ക് പറന്നിരുന്നു. ലണ്ടന്‍ ഹൈക്കമ്മിഷനും എയര്‍ ഇന്ത്യയും തമ്മിലുണ്ടായ ആശയവിനിമയത്തിലെ പാളിച്ച കാരണം യാത്രയ്ക്ക് തയാറെടുത്തുവന്ന ഇരുപത്തഞ്ചുപേര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ ഉള്ള അവസരം നിഷേധിക്കപ്പെട്ടു. വന്ദേ ഭാരത് പദ്ധതിയില്‍പ്പെടുത്തി കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.15ന് ഹീത്രൂവിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചത്.

333 യാത്രക്കാരുമായി ലണ്ടനില്‍ നിന്നുള്ള എ–വണ്‍ 130  വിമാനം മുംബൈ വഴി കൊച്ചിയിലേക്കും തുടർന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വിജയവാഡയില്‍ എത്തുന്നതോടെയാണ് ഈ വിമാനത്തിന്റെ സര്‍വീസ് പൂര്‍ത്തിയാകുന്നത്. എന്നാൽ മുംബൈയിൽ നിന്നും രണ്ട് കണക്ഷൻ ഫ്ലൈറ്റുകൾ ആണ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 2.45 ന് മുംബൈയിലെത്തിയ വിമാനം അവിടെ നിന്ന് 4.45 ന് പുറപ്പെട്ട് രാവിലെ 6.45 നാണ് കൊച്ചിയിലെത്തിയത്. 596 പൗണ്ടാണ് ഓരോ യാത്രക്കാരനില്‍ നിന്നും കേരളത്തിലേക്ക് ഇക്കോണമി ക്ലാസിന് ഈടാക്കുന്നത്. ബിസിനസ് ക്ലാസിന് 1493 പൗണ്ടും.

നോർക്ക രജിസ്‌ട്രേഷൻ, ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റ് എന്നിവയിലൂടെ തിരികെ പോകാന്‍ താല്‍പര്യമറിയിച്ച് പേര് റജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്നും ജോലി നഷ്ടപ്പെട്ടവർ, ഗര്‍ഭിണികള്‍, രോഗികള്‍, ചികില്‍സയ്ക്കും മരണാനന്തരചടങ്ങുകള്‍ക്കും എത്തേണ്ടവര്‍, വീസ കാലാവധി അവസാനിച്ചവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയാണ് മുൻഗണന ക്രമം.

ഈ ക്രമമനുസരിച്ചു രജിസ്റ്റർ ചെയ്ത എല്ലാവരെയും എംബസ്സിയിൽ നിന്നും ബന്ധപ്പെടുകയും അതിനുശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരുടെ പൂർണ്ണമായ ലിസ്റ്റ് എയർ ഇന്ത്യക്ക് കൊടുക്കുകയുമാണ് ഹൈ കമ്മീഷൻ ചെയ്യുന്നത്. പിന്നീട് ഇങ്ങനെ കൊടുക്കുന്ന ലിസ്റ്റിൽ ഉള്ളവരെ എയർ ഇന്ത്യ ബന്ധപ്പെടുകയും പണം വാങ്ങി യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. ഇതാണ് വന്ദേ ഭാരത് മിഷനുമായി നടക്കുന്ന നടപടി ക്രമം.

എംബസിയില്‍ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും എന്നാല്‍ എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റിനായി വിളിക്കാതിരിക്കുകയും ചെയ്ത മുപ്പതുപേര്‍ തങ്ങള്‍ക്ക് ലഭിച്ച ഇ–മെയില്‍ അറിയിപ്പും അതോറിറ്റി ലെറ്ററുമായി എയര്‍പോര്‍ട്ടില്‍ ഇന്നലെ എത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. ഇവരെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച എയര്‍ ഇന്ത്യ അധികൃതര്‍ ഒടുവില്‍ ഒഴിവുണ്ടായിരുന്ന ഏതാനും ടിക്കറ്റുകള്‍ വനിതകള്‍ക്ക് നല്‍കി ബാക്കി 25 പേരെ തിരിച്ചയച്ചു. എന്നാൽ എവിടെയാണ് തെറ്റ് പറ്റിയത് എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഹൈ കമ്മീഷൻ ഷോർട്ട് ലിസ്റ്റ് ചെയ്‌ത്‌ എയർ ഇന്ത്യക്ക് അയച്ച ലിസ്റ്റ് എങ്ങനെ ഇത്തരത്തിൽ കലാശിച്ചു എന്നത് ഇപ്പോൾ വ്യക്തമല്ല. വിമാനത്തിന്റെ വിവരം കൊടുത്തപ്പോൾ കാപ്പാസിറ്റിയിൽ വന്ന തെറ്റാണോ എന്ന് അധികൃതർ പറഞ്ഞിട്ടില്ല. ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്ന്  നിബന്ധനകള്‍ക്കിടയിലും  മണിക്കൂറുകള്‍ കാറോടിച്ചും വന്‍തുക ടാക്‌സിക്കൂലി നല്‍കിയും വിമാനത്താവളത്തിലെത്തിയവരാണ് മണിക്കൂറുകള്‍ കാത്തുനിന്നശേഷം ഒടുവില്‍ നിരാശരായി മടങ്ങിയത്.

ഹൈക്കമ്മിഷന്റെ പിടിപ്പുകേടാണ് ഇതിനുപിന്നിലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ഇനിയൊരു വിമാനം ഈ ഘട്ടത്തില്‍ കേരളത്തിലേക്കോ വിജയവാഡയിലേക്കോ ഇല്ലെന്നതും നറുക്കുവീണിട്ടും യാത്ര മുടങ്ങിയവരുടെ സങ്കടം ഇരട്ടിയാക്കി. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഒന്‍പതാമത്തെ സ്‌പെഷ്യല്‍ വിമാനമാണ് ഇന്നലെ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇതിനകം രണ്ടായിരത്തി അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ക്കാണ് പ്രത്യേകവിമാനങ്ങളില്‍ നാട്ടിലെത്താന്‍ അവസരം ലഭിച്ചത്. ഇല്ലാത്ത പണം മുടക്കി എയർപോർട്ടിൽ എത്തിവർക്ക് തിരിച്ചു പോകേണ്ടിവന്നത് എംബസിയുടെ പിടിപ്പുകേടായി നിലനിൽക്കുന്നു.

യുകെയിൽ നിന്നും കേരളത്തിലേക്ക് ഡയറക്റ്റ് വിമാനം എന്നൊക്കെ വീമ്പിളക്കിയവരും നേട്ടമായി ചിത്രീകരിച്ചവരും പേര് പറഞ്ഞു കൊടുത്ത് പറയിച്ചവരും ഇതുമായി ഒരക്ഷരം ഉരിയാടിയിട്ടില്ല… എന്തായാലും നടൻ തിലകന്റെ സിനിമയിലെ സംഭാഷണം പോലെ …. പവനായി ശവമായി…