നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി മൂന്ന് നിലയുള്ള ഹോട്ടല്‍ ചെരിഞ്ഞു. കല്‍പ്പറ്റയില്‍ വെള്ളാരംകുന്നിലെ ദേശീയ പാതയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍, തകര്‍ന്ന കെട്ടിടം ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മുന്നിലുണ്ടായിരുന്ന ട്രാവലറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

മൂന്ന് നിലയുള്ള ഹോട്ടല്‍ ആറ് മണിയോടെയാണ് ചെരിഞ്ഞു തുടങ്ങിയത്. ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഗതാഗതം നിരോധിക്കുകയും ചെയ്തു. പകരം കുന്നമ്പറ്റയിലൂടെയും ഗവണ്‍മെന്റ് കോളേജ് വഴിയും വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള ലോറി ഡ്രൈവര്‍ അപകടനില തരണം ചെയ്തു.