പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കായലില്‍ ചാടി യുവാവും യുവതിയും ആത്മഹത്യ ചെയ്തു. ഫോര്‍ട്ട് കൊച്ചി കായലില്‍ ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കോസ്റ്റല്‍ പൊലീസ് കണ്ടെത്തിയത്. തേവര സ്വദേശിയായ സന്ദീപ് , തൃപ്പൂണിത്തുറ സ്വദേശിയായ ലയന എന്നിവരുടെ മൃതദേഹങ്ങള്‍ ആസ്പിന്‍ വോളിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കൈകള്‍ പരസ്പരം ഷോളുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു.
ഫോര്‍ട്ട് കൊച്ചി പൊലീസ് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ കൊച്ചി സ്വദേശികളാണെന്ന് മനസിലായത്. ഉച്ചയോടെ ബന്ധുക്കള്‍ എത്തി ഇരുവരെയും തിരിച്ചറിഞ്ഞു. 24കാരനായ സന്ദീപും 18കാരിയായ ലയനയും പ്രണയത്തിലായിരുന്നുവെന്നും ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു.
സന്ദീപ് മോഡലായി ജോലി ചെയ്യുകയായിരുന്നു. ലയന ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയും. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഈമാസം 12ന് തീയതി ബന്ധുക്കള്‍ ഹില്‍ പാലസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 13-ാം തിയതി മുതലാണ് സന്ദീപിനെ കാണാതായത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചി പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.