ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാല് വയസുകാരിയായ മാഡലിന്‍ മക്കാനിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടു പോകുന്നത്. സംഭവത്തില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉള്‍പ്പെടെ വലിയ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മക്കാനിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധ സമരങ്ങള്‍ വരെ അരങ്ങേറിയിരുന്നു. എന്നാല്‍ ഇവയൊന്നും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായില്ല. 2013ല്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വഴിത്തിരിവുണ്ടാകുന്ന വെളിപ്പെടുത്തലുമായി സ്പാനിഷ് പൗരന്‍ രംഗത്തു വന്നിരിക്കുകയാണ്. 2001ല്‍ തന്റെ അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറത്തുവിട്ട ചിത്രത്തിലുള്ള വ്യക്തിയാണെന്ന് ഇയാള്‍ പറഞ്ഞു.

മാഡലിന്‍ മക്കാനിനെ തട്ടിക്കൊണ്ടു പോയത് ഇയാള്‍ തന്നെയാണോ എന്നെനിക്ക് അറിയില്ല. പക്ഷേ എന്റെ മകളെ തട്ടിയെടുക്കാന്‍ ശ്രമിച്ചത് ഇയാള്‍ തന്നെയാണെന്ന് ആന്‍ഡ്രൂ എന്നു പേരുള്ള സ്പാനിഷ് പൗരന്‍ പറയുന്നു. സ്പാനിഷ് പത്രപ്രവര്‍ത്തകന് അനുവദിച്ച അഭിമുഖത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 13ഉം അഞ്ചും വയസ് പ്രായമുള്ള മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം അര്‍ബ്രാന്‍സിലാണ് ആന്‍ഡ്രൂ താമസിക്കുന്നത്. പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. മക്കാനിനെ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതുകൊണ്ട് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. മക്കാനിനെ കണ്ടെത്തുന്നതിനാവശ്യമായ അന്വേഷണങ്ങള്‍ക്കായി കൂടുതല്‍ പണം അനുവദിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചിരുന്നു. കൂടുതല്‍ തുക അനുവദിച്ച അധികൃതരുടെ നടപടിയെ മക്കാനിന്റെ മാതാപിതാക്കള്‍ സ്വാഗതം ചെയ്തു. എന്നാല്‍ ഫണ്ട് അനുവദിച്ചതിനെ വിമര്‍ശിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്.