ജേക്കബ് പ്ലാക്കൻ

മധുവല്ല ഞാൻ മധു പകരുവാൻ
മധുമൊഴിയുമില്ലെന്നിൽ ഇമ്പമേകി നിങ്ങളെ രസിപ്പിക്കുവാൻ …
ഈണമുള്ളൊരു പാട്ടുമല്ലാ ഈറ തണ്ടിലെഴുകും കാറ്റിന്റെ രാഗവുമല്ലെൻ ജീവിതം …!

പാറ്റുന്ന കാറ്റിൽ പറക്കുന്ന പതിരായിരുന്നു ഞാൻ
മുറ്റും വേദനയോടെ മുറം വിട്ടൊഴിഞ്ഞൊരു കേവലം പതിര് …
വിധുവേകിയവിധിയാൽ
പതിരായി പിറന്നു .പിന്നെ …
വഴികളിൽ വഴികാണാതെ വഴിതേടിയലഞ്ഞൂ …!

നോക്കുകളിൽ കുന്തമുനചാർത്തി കുത്തുന്നുവെൻ കരളിൽ …!
നിങ്ങൾ ….വാക്കുകളിൽ വെറുപ്പിന്റെ വിഷപ്പല്ലാഴ്ത്തി കൊത്തുന്നുവെന്നെ തെരുവിൽ …!

അരവയർ നിറക്കാൻ വഴിയില്ലാതെ അരയാൽ തണലത്തിരുന്നു …
ആശകളെല്ലാം വെറും പശിമാത്രമായിരുന്നു …
ബോധി വൃക്ഷമോതും ബോധോദയങ്ങളെല്ലാംമെനിക്ക് വെറും വിശപ്പിന്റെ അപ്പങ്ങളയിരുന്നു …!
ഊട്ടുപുരകളിൽ …നക്ഷത്ര കലവറകളിൽ വിരുന്നുണ്ട് തിമർത്തവർ ഊണിന്റെയാലസ്യം തീർക്കാൻ
ശ്ലോകങ്ങളുമായി
ആൽത്തറതണലത്തു വന്നു …!
ആട്ടിയോടിച്ചുവിശപ്പറിയാത്തവരെന്നെ ആഢ്യത്വത്തിന്റെ ചാട്ടവാർ വീശി …!

അന്നാബോധിവൃക്ഷവും ബോധരഹിതമായി ആരെയോ തണലൂട്ടി സ്തംഭിച്ചു നിന്നു …!അന്നുംമാ മരചില്ലകൾ വീണ്ടും വരരുചിക്കെന്നപോൽ “മാം വിധി “മന്ത്രം ചൊല്ലി …!

വിശപ്പകറ്റാൻ അപ്പമില്ലാത്തവൻ..
ശിശിരത്തെ ശരീരത്തിൽ പോറ്റിയവൻ …!
തലചായിക്കുവാനൊരു കൂരയില്ലാത്തവൻ ..അന്നവൻ..
അലമാരയിൽ നിന്നൊരു അപ്പം മോഷ്ടിച്ചുവെത്രെ …!

പട്ടിണിയില്ലാത്തൊരു നാട്ടിൽ പട്ടിണി കിടന്നീ നാട്ടുകൂട്ടത്തെ നാണം കെടുത്തിപോലും …!

കാട്ടുതീ പോലെ പരന്നാ നാട്ടിലെ പട്ടാപകലിലെ കവർച്ച …!
നാട്ടുക്കൂട്ടം കൂടി കെട്ടി യെന്നെ
തെരുവിലൊരു മുള്ളുവേങ്ങയിൽ തന്നെ …!
വിശപ്പിന്റെ പ്രേതരൂപമായെന്റെ എല്ലുകൊണ്ടു മുള്ളുംനൊന്തു കരഞ്ഞു …!

പട്ടിണി മാറ്റാനെന്തുവഴിയെന്നവർ ഉണ്ടുമുറുക്കി തുപ്പി തല പുകച്ചു തപ്പുമ്പോൾ …!
പേ പട്ടിയെപോലൊരുവനലറി
“പട്ടിണിക്കാരനെ കൊന്നുകളയുക പിന്നെയാരും പട്ടിണികിടന്നു നമ്മളെ നാണം കെടുത്തില്ലല്ലോ …!”
തൽക്ഷണമൊരു മൂളലാലൊരു വിരൽ നീണ്ടു യെന്റെ നേർക്കതു നാട്ടുപ്രമാണിയുടേതായിരുന്നു ..!
ബോധം നശിച്ചൊരു ബോധിവൃഷമകലെ തീ പന്തമായി കത്തി…ആരെയോ തണലൂട്ടി ചിരിക്കുന്നു …!

വേങ്ങമരമൊരു പട്ടിണിക്കാരുടെ കഴുമരമാകതിരിക്കാൻ ഭൂമിദേവിയോടിന്നും പ്രാർത്ഥിക്കുന്നു ….!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814