യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബില്‍ വിളിച്ച് വരുത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. രാവിലെ കാവ്യാ മാധവന്റെ സഹോദരനെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവിനെയും അന്വേഷണ സംഘം പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

ഇവരുടെ മൊഴിയെടുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘം ബന്ധുക്കളിലേയ്ക്ക് തിരിഞ്ഞത് എന്നതാണ് ശ്രദ്ധേയം.

അപ്പുണ്ണി നിര്‍ണായക വിവരങ്ങള്‍ പോലീസിന് നല്‍കിയെന്നാണ് സൂചന. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ ചൊവ്വാഴ്ച കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ അനുമതി നേടിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ തനിക്കറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മാനേജര്‍ അപ്പുണ്ണി ചോദ്യംചെയ്യലില്‍ ഇന്നലെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇതിന് സഹായകമാണ്. കാക്കനാട് ജയിലില്‍ തടവില്‍ കഴിയവെ പള്‍സര്‍ സുനി തന്റെ ഫോണിലേക്ക് വിളിച്ചുവെന്നും ആ സമയത്ത് ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അപ്പുണ്ണി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് വിവരം. സുനില്‍കുമാര്‍ വിളിച്ചപ്പോള്‍ അടുപ്പമില്ലാത്തതുപോലെ അഭിനയിച്ച് സംസാരിക്കാന്‍ പറഞ്ഞത് ദിലീപാണെന്നും അപ്പുണ്ണി മൊഴി നല്‍കിയെന്നും വിവരമുണ്ട്. നേരത്തേ ജയിലില്‍ നിന്ന് സുനി വിളിച്ചപ്പോള്‍ അപ്പുണ്ണിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.