മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാരിന് വഴിയൊരുക്കിയ അജിത് പവാര്‍ വീണ്ടും ശരദ് പവാര്‍ ക്യാംപിലേക്ക്. ഇന്നലെ രാത്രി ശരദ് പവാറുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തി. അജിത്തിനെ എന്‍.സി.പിയില്‍ നിലനിര്‍ത്തുമെന്നാണ് സൂചന. അജിത്തിനെ ഉള്‍ക്കൊളളുന്നതില്‍ ശരദ് പവാറും സന്നദ്ധനാണ്. അതിനിടെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം അറിയിച്ചു. മഹാരാഷ്ട്രയിലെ സിപിഎമ്മിന്റെ ഏക എംഎല്‍എയാണ് ശിവസേന– എന്‍സിപി–കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുക. പാല്‍ഘര്‍ ജില്ലയിലെ ദഹാണു മണ്ഡലത്തിലെ വിനോദ് നിക്കോളെയാണ് സിപിഎം എംഎല്‍എ

മഹാരാഷ്ട്രയിലെ ആദ്യ താക്കറെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. മഹാസഖ്യത്തിന്‍റെ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉദ്ധവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. നാളെ ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളത്തില്‍ നടക്കും.

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ സംയുക്ത യോഗത്തിലാണ് ഉദ്ധവിനെ നേതാവായി തിരഞ്ഞെടുത്തത്. സഖ്യനേതാക്കള്‍ക്കൊപ്പം രാത്രിതന്നെ ഉദ്ധവ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ടു. നാളെ മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്‍സിപിയില്‍നിന്ന് ജയന്ത് പാട്ടീലും കോണ്‍ഗ്രസില്‍നിന്ന് ബാലാസാഹെബ് തോറാട്ടും ഉപമുഖ്യമന്ത്രിമാരാകും. സാധാരണക്കാരുടെ സര്‍ക്കാരാകും മഹാസഖ്യത്തിന്റേതെന്ന് ഉദ്ധവ് പറഞ്ഞു. ശരത്പവറിനും സോണിയ ഗാന്ധിക്കും നന്ദിയും അറിയിച്ചു

എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്കായി ഇന്ന് ചേരുന്ന പ്രത്യേക നിയസമഭാ സമ്മേളത്തില്‍ പ്രൊട്ടേം സ്പീക്കറായി ബിജെപി നേതാവ് കാവിദാസ് കൊളംബ്കറെ ഗവര്‍ണര്‍ നിയമിച്ചു.