കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഉപവാസ വേദിയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു. കൊട്ടാരക്കരയിലെ കൊടിക്കുന്നിലിന്റെ ഉപവാസ വേദിയിലാണ് ചാണക വെള്ളം തളിച്ചത്. റെയില്‍വേയുടെ അവഗണനയ്‌ക്കെതിരെ കൊടിക്കുന്നില്‍ നടത്തിയ ഉപവാസ സമരത്തിന് പിന്നാലെയായിരുന്നു സംഭവം. മഹിളാ മോര്‍ച്ചയുടെ ചാണകം തളിക്കല്‍ പരിപാടിയില്‍ ബി.ജെ.പി ജില്ലാ ജനറല്‍ ജില്ലാ സെക്രട്ടറി ജി. ഗോപകുമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
കൊടിക്കുന്നതില്‍ ദളിതനായതിനാലാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകം തളിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നീക്കത്തിന് പിന്നില്‍ ജാതീയമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യമായിരുന്നു. അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ഡി.സി.സി സെക്രട്ടറി പി. ഹരികുമാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പിക്കും മഹിളാ മോര്‍ച്ചയ്ക്കുമെതിരെ പരാതി കൊടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.